ന്യൂഡൽഹി: കെ എസ് എഫ് ഇ റെയ്ഡ് വിവാദവുമായി ബന്ധപ്പെട്ട് ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രസ്താവനയെ തളളി സി പി എം കേന്ദ്ര നേതൃത്വം. പാർട്ടിയേയും സർക്കാരിനേയും പ്രതിസന്ധിയിലാക്കുന്ന തരത്തിൽ മുതിർന്ന നേതാക്കൾ വികാരപരമായി പ്രതികരിച്ചത് ശരിയായില്ലെന്ന നിലപാടിലാണ് കേന്ദ്ര നേതൃത്വം. പ്രസ്താവനകൾ നടത്തുമ്പോൾ ജാഗ്രത വേണമെന്ന് കേന്ദ്ര നേതൃത്വം സംസ്ഥാന നേതാക്കൾക്ക് മുന്നറിയിപ്പ് നൽകി.
തിരഞ്ഞെടുപ്പ് അടുത്തതിനാൽ നേതാക്കൾക്ക് എതിരെ അച്ചടക്ക നടപടിയുണ്ടാകില്ല. വിജിലൻസ് നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസ്ഥാനത്ത് ചർച്ച നടത്തി ഉചിതമായ തീരുമാനം എടുക്കാനാണ് കേന്ദ്ര നേതൃത്വത്തിന്റെ നിർദേശം. സി പി എം സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ, ധനമന്ത്രി തോമസ് ഐസക്ക് അടക്കമുളള നേതാക്കൾ വിജിലൻസ് നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു.
വട്ടാണെന്നുളള തോമസ് ഐസക്കിന്റെ പ്രതികരണവും മുഖ്യമന്ത്രിയും ആഭ്യന്തരവകുപ്പുമാണ് വിഷയത്തിൽ മറുപടി നൽകേണ്ടതെന്നുളള ആനത്തലവട്ടത്തിന്റെ വാക്കുകളുമാണ് വിഷയം കൂടുതൽ വിവാദത്തിലാക്കിയതെന്നാണ് ഒരു വിഭാഗം നേതാക്കൾ ആരോപിക്കുന്നത്. കെ എസ് എഫ് ഇ റെയ്ഡിൽ ഇനിയൊരു പരസ്യ ചർച്ച വേണ്ടെന്നാണ് പാർട്ടിയിലും മുന്നണിയിലുമുളള ധാരണ.