കോട്ടയം: ജില്ലയിലെ റോഡുകളിൽ അൻപതിടങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റെലിജൻസ് സംവിധാനത്തോടെയുള്ള കാമറകൾ വരുന്നു. മോട്ടോർ വാഹന വകുപ്പിന്റെയും കെൽട്രോണിന്റെയും സഹായത്തോടെയാണ് സംസ്ഥാനത്ത് ആദ്യമായി ഇത്തരം കാമറകൾ സ്ഥാപിക്കുന്നത്.
പൊലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും വാഹനപരിശോധനകൾ പലപ്പോഴും തർക്കങ്ങൾക്കും അപകടങ്ങൾക്കും ഇടയാക്കുന്നതായി പരാതി ഉയർന്ന സാഹചര്യത്തിലാണ് പരിശോധന പൂർണമായും ആധുനികവത്കരിക്കുന്നത്. റോഡിൽ ഒരു സ്ഥലത്തു പോലും സാന്നിധ്യം അറിയിക്കാതെ തന്നെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കു നിയമലംഘനങ്ങൾ കണ്ടെത്താനാകും. വകുപ്പിലെ ജീവനക്കാരുടെ കുറവു മൂലം പരിശോധന കുറയുന്നതിനും ഇതുവഴി പരിഹാരമാവും.
പാലായിൽ പത്തും ചങ്ങനാശേരി, ഈരാറ്റുപേട്ട എന്നിവിടങ്ങളിൽ എട്ടുവീതവും കാമറ സ്ഥാപിക്കും. 30 മീറ്റർ ദൂരം നേരായ റോഡുള്ള സ്ഥലങ്ങൾ, അപകട സാദ്ധ്യത കൂടിയ സ്ഥലങ്ങൾ എന്നിവിടങ്ങൾക്കാകും മുൻഗണന. രാത്രിയിലെ നിയമലംഘനങ്ങളും പുതിയ കാമറയുടെ കണ്ണിൽ പതിയും.
'നിയമലംഘനങ്ങളാണ് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നത്. പരിശോധന കർശനമാക്കുന്നത് വഴി ഇത് ഒഴിവാക്കാൻ സാധിക്കും. കാമറകൾ നിരത്തിലെത്തുന്നതോടെ തടഞ്ഞു നിർത്തിയുള്ള പരിശോധനകൾ ഇല്ലാതാവും".
ടോജോ എം.തോമസ്, ആർ.ടി.ഒ
എൻഫോഴ്സ്മെൻ്റ്