ഒട്ടാവ: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമത്തിനെതിരെ ഇന്ത്യയിൽ നടക്കുന്ന കർഷക പ്രക്ഷോഭത്തിന് പിന്തുണയുമായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ഈ വിഷയത്തിൽ ആദ്യമായി പ്രതികരിക്കുന്ന ലോകനേതാവാണ് ട്രൂഡോ. ഗുരുനാനാക്ക് ജയന്തി ദിനത്തിൽ സിഖ് മതവിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് ട്രൂഡോ കർഷക സമരത്തിനുള്ള പിന്തുണ അറിയിച്ചത്. 'കൃഷിക്കാരുടെ പ്രതിഷേധത്തെക്കുറിച്ച് ഇന്ത്യയിൽ നിന്ന് വരുന്ന വാർത്തകൾ ആശങ്കാജനകമാണ്. സുഹൃത്തുക്കളെയും കുടുംബത്തെയും കുറിച്ച് ആശങ്കയുണ്ട്. സമാധാനപരമായ പോരാട്ടങ്ങൾക്കൊപ്പം എന്നും നിലകൊള്ളുന്ന രാജ്യമാണ് കാനഡ. ചർച്ചകളിലും ഞങ്ങൾ വിശ്വസിക്കുന്നു. ഞങ്ങളുടെ ആശങ്ക ഇന്ത്യയെ അറിയിക്കാൻ പല തവണ അധികാരികളുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട സന്ദർഭമാണിതെന്നും ട്രൂഡോ പറഞ്ഞു. പ്രസംഗത്തിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. കനേഡിയൻ പ്രതിരോധ മന്ത്രി ഹർജിത് സിംഗ് സജ്ജാനും കർഷകരെ പിന്തുണച്ച് ട്വീറ്റിട്ടിരുന്നു.
കനേഡിയൻ രാഷ്ട്രീയ നേതാക്കളായ ഡെമോക്രാറ്റിക് പാർട്ടി നേതാവ് ജഗ്മീത് സിംഗ്, പ്രതിപക്ഷ നേതാവ് ഒണ്ടേറിയോ ആൻഡ്രിയ പോർവത്ത് തുടങ്ങി നിരവധി പേർ മോദിയുടെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ സംസാരിച്ചിരുന്നു.
എന്നാൽ ജസ്റ്റിൻ ട്രൂഡോയുടെ പ്രസ്താവനയ്ക്കെതിരെ ഇന്ത്യ ശക്തമായി പ്രതികരിച്ചു. 'തെറ്റായ അറിവുനൽകുന്നു" എന്നാണ് ഇന്ത്യൻ വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞത്. 'ഗുരുനാനാക്ക് ജയന്തി ദിനത്തിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ നടത്തിയ പ്രസംഗം അനുചിതമായി പോയി. ഇന്ത്യ പോലൊരു ജനാധിപത്യ രാജ്യത്തിലെ ആഭ്യന്തര വിഷയത്തെക്കുറിച്ച് പറയുമ്പോൾ ശ്രദ്ധിക്കണം. നയതന്ത്രപരമായ സംഭാഷണങ്ങൾ രാഷ്ട്രീയ ലക്ഷ്യം മുൻനിറുത്തി തെറ്റായി പ്രചരിപ്പിക്കുന്നതും ശരിയല്ലെ"ന്നും അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.