ആലപ്പുഴ: കെ.എസ്.എഫ്.ഇയിലെ വിജിലൻസ് റെയ്ഡിൽ അസാധാരണമായി ഒന്നുമില്ലെന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞു. കേരളത്തിൽ കേന്ദ്ര ഏജൻസികൾ വട്ടമിട്ടു പറക്കുന്നുവെന്ന് പറഞ്ഞ് വിജിലൻസിനെ പിരിച്ചു വിടണോ എന്നും അദ്ദേഹം ചോദിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാദ്ധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
'വിജിലൻസ് പരിശോധനകൾ എല്ലാവകുപ്പിലും നടക്കും. പരിശോധനയിൽ കണ്ടെത്തിയ കാര്യങ്ങൾ അവർ തന്നെ റിപ്പോർട്ടായി വകുപ്പ് മന്ത്റിക്ക് നൽകും. അതൊക്കെ പതിവ് കാര്യമാണ്. പൊതുമരാമത്ത് വകുപ്പിലും സ്ഥിരമായി വിജിലൻസ് പരിശോധന നടക്കാറുണ്ട്. ഞാൻ എന്തെങ്കിലും പറഞ്ഞോ? അതിൽ സന്തോഷമേയുള്ളു. ഞാൻ തന്നെ 300 ഫയലുകൾ വിജിലൻസിന് അങ്ങോട്ട് കൊടുത്തിട്ടുണ്ട്. പലപ്പോഴും പത്രവാർത്തയിലൂടെയാണ് വിജിലൻസ് പരിശോധന നടന്ന വിവരം അറിയാറുള്ളത്. ഇതൊന്നും മന്ത്റിമാരെ ബാധിക്കില്ല. കെ.എസ്.എഫ്.ഇയിലെ വിജിലൻസ് റെയ്ഡിൽ മുഖ്യമന്ത്റി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.
പ്രതിപക്ഷത്തിന് ഇതൊന്നും ആയുധമായി മാറില്ല. അവരുടെ കൈയിലുള്ളത് ഒടിഞ്ഞ വില്ലാണ്. എല്ലാ വകുപ്പിലും വിജിലൻസ് അന്വേഷണമുണ്ട്. പാലാരിവട്ടം പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് മൂന്ന് തരം അന്വേഷണത്തിന് ശുപാർശ കൊടുത്തിട്ടുണ്ട്.
ഊരാളുങ്കലിൽ ഇ.ഡി പരിശോധന നടത്തിയിട്ട് ഒരു കാര്യവുമില്ല. അവർക്ക് ഏറ്റവും കൂടുതൽ പദ്ധതി കൊടുത്തത് യു.ഡി.എഫ് സർക്കാരാണ്. കോർപറേറ്റ് കമ്പനികൾക്ക് പ്രത്യേകിച്ച് രാഷ്ട്രീയമൊന്നുമില്ല. അവർക്ക് ബിസിനസാണ് പ്രധാനം. കൈക്കൂലിയായി അഞ്ച് നയാപൈസ അവർ ആർക്കും കൊടുക്കില്ല. കേരളത്തിൽ ഇത്തരം നിർമ്മാണ കമ്പനികൾ കുറവാണ്"- സുധാകരൻ പറഞ്ഞു.