കൊല്ലം: എഴുകോണിനടുത്ത് നെടുമൺകാവിൽ വഴക്കിനിടെ അനന്തരവന്റെ മർദ്ദനമേറ്റ് ഗൃഹനാഥൻ മരിച്ചു. വാക്കനാട് ഉളവ്കോട് ശിവ വിലാസത്തിൽ ശിവകുമാറാണ് (48) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ശിവകുമാറിന്റെ സഹോദരീപുത്രൻ ഉളവ്കോട് മതിലിൽ നിമിഷാലയത്തിൽ നിധീഷിനെ (28) എഴുകോൺ പൊലീസ് അറസ്റ്റ് ചെയ്തു.തിങ്കളാഴ്ച രാത്രി 10 മണിയോടെ ശിവകുമാറിന്റെ വീടിന് സമീപത്തെ വഴിയിലാണ് സംഭവം. രാത്രി എട്ടരയോടെ ശിവകുമാറും നിധീഷും തമ്മിൽ വീടിനു സമീപത്തുള്ള മതിലിൽ ജംഗ്ഷനിൽ വച്ച് വഴക്കുണ്ടാവുകയും ഇരുവരും പിരിഞ്ഞു പോവുകയും ചെയ്തിരുന്നു. പിന്നീട് വീട്ടിലേക്ക് വരികയായിരുന്ന നിധീഷിനെ ശിവകുമാർ ഇടവഴിയിൽ കാത്തുനിന്ന് കല്ലെറിഞ്ഞ് മുഖത്ത് പരിക്കേൽപ്പിച്ചു. തുടർന്ന് ഇരുവരും തമ്മിൽ വീണ്ടും അടിപിടിയുണ്ടായി. ബഹളംകേട്ട് സംഭവസ്ഥലത്തെത്തിയ നിധീഷിന്റെ അമ്മയുമായി ശിവകുമാർ പിടിവലി കൂടി. തുടർന്ന് കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കൈത്തണ്ടയിൽ കുത്തിപ്പരിക്കേൽപ്പിച്ചു. അമ്മയെ കുത്തിയതുകണ്ട നിധീഷ് ശിവകുമാറിനെ മർദ്ദിച്ച് നിലത്തെറിയുകയായിരുന്നു. തലയിടിച്ചു വീണ് അബോധാവസ്ഥയിൽ കിടന്ന ശിവകുമാറിനെ പൊലീസെത്തി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.ശിവകുമാർ ടിപ്പർ ലോറി ഡ്രൈവറാണ്. മൃതദേഹം കൊവിഡ് പരിശോധനയ്ക്കുശേഷം പോസ്റ്റുമോർട്ടത്തിനായി മെഡി. കോളേജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. ചോദ്യം ചെയ്യലും തെളിവെടുപ്പും പൂർത്തിയാക്കിയ ശേഷം നിധീഷിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. ആതിരയാണ് ശിവകുമാറിന്റെ ഭാര്യ. മക്കൾ: അമ്പാടി ആദിത്യൻ, അദ്വൈത്.