കാസർകോട്: തിരഞ്ഞെടുപ്പിന് മുന്നോടിയായി കർണാടകയിൽ നിന്ന് ജില്ലയിലേക്ക് വ്യാപകമായി മദ്യം കടത്തുന്നതായി വിവരം. കാസർകോട് സി.ഐ പി. രാജേഷിന്റെ നേതൃത്വത്തിൽ ഇന്നലെ രാവിലെ കറന്തക്കാട് നടത്തിയ പരിശോധനയിൽ ഒരു ഹോട്ടലിന് പിറകിലെ വിറക്പുരയിൽ സൂക്ഷിച്ച മദ്യവും അകത്ത് ഫ്രിഡ്ജിൽ സൂക്ഷിച്ച ബിയറുകളും പിടികൂടി.
180 മില്ലിയുടെ 120 പായ്ക്കറ്റ് മദ്യവും 35 കുപ്പി ബിയറുമാണ് കണ്ടെത്തിയത്. സംഭവത്തിൽ കറന്തക്കാട്ടെ അനിൽകുമാർ എന്ന റോക്കി അനി (30)യെ അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തെ തുടർന്നായിരുന്നു പൊലീസ് പരിശോധന. എസ്.ഐ ഷേക്ക് അബ്ദുൽറസാഖ്, സിവിൽ പൊലീസ് ഓഫീസർമാരായ നിയാസ്, ഷുക്കൂർ, ശ്രീജിത്ത് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു. കഴിഞ്ഞദിവസം കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ രണ്ടിടത്തായി മദ്യക്കടത്ത് പിടിച്ചിരുന്നു.