തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവായ രമൺ ശ്രീവാസ്തവയെ സല്യൂട്ട് ചെയ്യേണ്ട ഗതികേടിലാണ് സംസ്ഥാനത്തെ മന്ത്രിമാരെന്ന് കെ മുരളീധരൻ എം പി. യു ഡി എഫ് നേതാക്കൾക്കെതിരെ സർക്കാർ തിരഞ്ഞു പിടിച്ച് കേസെടുക്കുകയാണെന്നും സംസ്ഥാനത്ത് എൽ ഡി എഫ് - ബി ജെ പി രഹസ്യബാന്ധവം നിലനിൽക്കുന്നുണ്ടെന്നും മുരളീധരൻ ആരോപിച്ചു.
അഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് മുഖ്യമന്ത്രി കത്തയച്ചത് കൊണ്ടാണ് കേന്ദ്ര ഏജൻസികൾ ഇവിടെ വട്ടമിട്ട് പറക്കുന്നത്. കേസുകളെല്ലാം പരമാവധി നീട്ടി കൊണ്ടു പോയി. പിണറായി വിജയനെ വരുതിയ്ക്ക് നിറുത്താനാണ് കേന്ദ്രസർക്കാരിന്റെ ഉദ്ദേശം. ജോസ് കെ മാണിക്കെതിരെ കേസെടുക്കുന്ന കാര്യം ചോദിക്കുമ്പോൾ സ്പീക്കർക്കോ സർക്കാരിനോ അനക്കമില്ല. നിയമസഭയുടെ എത്തിക്സ് കമ്മിറ്റി പോലും വിവാദങ്ങളിൽ പെടുന്ന ദുരവസ്ഥയാണ് നിലവിലുളളത്. ഇക്കാര്യങ്ങൾ സ്പീക്കർ തിരിച്ചറിയണമെന്നും മുരളീധരൻ പറഞ്ഞു.
ജനത്തിന് ഒരു പ്രയോജനവും കിട്ടാത്ത പദ്ധതിയാണ് കെ റെയിലെന്നും അദ്ദേഹം പറഞ്ഞു. കെ റെയിൽ തീവണ്ടികളിൽ ആളുകൾക്ക് കയറാനാവില്ലെന്നും തീവണ്ടി ചീറി പാഞ്ഞു പോകുന്നത് കണ്ടു നിൽക്കാൻ മാത്രമേ സാധിക്കൂവെന്നും മുരളീധരൻ പരിഹസിച്ചു.