ലണ്ടൻ: ലോകത്താദ്യമായി കൊവിഡ് പ്രതിരോധ കുത്തിവയ്പ് തുടങ്ങുന്ന ബ്രിട്ടനിൽ ആദ്യ ഗഡുവായി എട്ട് ലക്ഷം ഡോസ് വാക്സിൻ എത്തി. വരുന്ന ചൊവ്വാഴ്ചയാണ് വാക്സിനേഷൻ തുടങ്ങുന്നത്. അമേരിക്കൻ കമ്പനിയായ ഫൈസറും ജർമ്മൻ കമ്പനിയായ ബയോൺടെക്കും സംയുക്തമായി വികസിപ്പിച്ച വാക്സിൻ ആണ് ബ്രിട്ടനിൽ ഉപയോഗിക്കുന്നത്. ഒരാൾക്ക് രണ്ട് ഡോസ് വീതം നാല് ലക്ഷം പേർക്ക് കുത്തിവയ്പ് നടത്താം.
നാല് കോടി ഡോസ് ആണ് ബ്രിട്ടൻ ഓർഡർ ചെയ്തിട്ടുള്ളത്. ഇത് രണ്ട് കോടി ആളുകൾക്കേ തികയൂ. 6.6 കോടിയാണ് ബ്രിട്ടനിലെ ജനസംഖ്യ. മുഴുവൻ ജനങ്ങൾക്കും കുത്തിവയ്പെടുക്കാൻ ഇനിയും പത്ത് കോടിയോളം ഡോസുകൾ വേണ്ടിവരും.
ബെൽജിയത്തിലെ ഫൈസർ പ്ലാന്റിൽ ഉത്പാദിപ്പിക്കുന്ന വാക്സിൻ അവിടെ നിന്ന് യൂറോടണൽ വഴി ട്രെയിനിലാണ് ബ്രിട്ടനിൽ എത്തിച്ചത്. അജ്ഞാത കേന്ദ്രത്തിൽ സൂക്ഷിച്ചിരിക്കുന്ന വാക്സിൻ കുത്തിവയ്പ് നടത്തുന്ന ആശുപത്രികളിൽ എത്തിക്കും. ബ്രിട്ടൻ ആവശ്യപ്പെട്ട നാല് കോടി ഡോസും ഈ മാസം തുടർച്ചയായി ബെൽജിയം പ്ലാന്റിൽ ഉൽപ്പാദിപ്പിക്കും.
മൈനസ് 70 ഡിഗ്രി തണുപ്പിൽ വേണം ഫൈസർ വാക്സിൻ സൂക്ഷിക്കേണ്ടത്. ഈ തണുപ്പിലുള്ള ഡ്രൈ ഐസ് ( ഖര രൂപത്തിലുള്ള കാർബൺ ഡയോക്സൈഡ് വാതകം ) നിറച്ച പെട്ടികളിൽ ആണ് വാക്സിൻ സൂക്ഷിക്കുന്നത്. ആശുപത്രികളിൽ ഈ സൗകര്യം ഉള്ളതിനാൽ അവിടെ ആയിരിക്കും ആദ്യ വാക്സിനേഷൻ. കെയർ ഹോമുകളിലെ വൃദ്ധജനങ്ങൾ, ജീവനക്കാർ, 80 വയസിന് മുകളിലുള്ളവർ, ആരോഗ്യ വകുപ്പ് ജീവനക്കാർ, സാമൂഹ്യ പ്രവർത്തകർ എന്നിങ്ങനെ മുൻഗണനാ ക്രമം നിശ്ചയിച്ചിട്ടുണ്ട്.
ഫൈസർ - ബയോൺടെക് വാക്സിന് അംഗീകാരം നൽകുന്ന ലോകത്തെ ആദ്യ രാജ്യമാണ് ബ്രിട്ടൻ.
പ്രതിരോധം ഇങ്ങനെ
ആദ്യ ഡോസിൽ ചെറിയ പ്രതിരോധ ശേഷി
21ാം ദിവസം രണ്ടാമത്തെ ഡോസ് എടുത്ത് ഏഴാം ദിവസം പൂർണ പ്രതിരോധ ശേഷി
വില
അമേരിക്കയിലും ബ്രിട്ടനിലും രണ്ട് ഡോസിന് 39 ഡോളർ. ( 2,800 രൂപ )