ഷില്ലോംഗ്: മേഘാലയയിൽ 1525 കിലോ സ്ഫോടക വസ്തുക്കൾ പൊലീസ് പിടികൂടി. 6,000 ഡിറ്റണേറ്ററുകളും 12,200 ജെലാറ്റിൻ സ്റ്റിക്കുകളുമാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ അറസ്റ്റ് ചെയ്തു.
ഈസ്റ്റ് ജയന്തിയ ഹിൽസിലെ 4 കീലോ മേഖലയിൽ ഒരു എസ്.യു.വിയിൽ കടത്താൻ ശ്രമിച്ച 250 കിലോ സ്ഫോടക വസ്തുക്കളാണ് ആദ്യം പിടികൂടിയത്. സ്ഫോടക വസ്തുക്കൾ കടത്തുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്ന് അസാം രജിസ്ട്രേഷനിലുള്ള വാഹനം തടഞ്ഞുനിറുത്തി പരിശോധിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന രണ്ടുപേരെ പിടികൂടി ചോദ്യം ചെയ്തു.
ഇവരിൽ നിന്ന് ലഭിച്ച വിവരത്തെത്തുടർന്നാണ് ഖിലേഹ്രിയാത്തിലെ രഹസ്യകേന്ദ്രത്തിൽ പൊലീസ് റെയ്ഡ് നടത്തിയത്. വൻതോതിൽ സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചിരുന്ന ഇവിടെനിന്ന് 10,200 ജെലാറ്റിൻ സ്റ്റിക്കുകളും 6,000 ഡിറ്റണേറ്ററുകളുമാണ് പിടിച്ചെടുത്തത്. നാല് പേരെ കസ്റ്റഡിയിലെടുത്തു. പ്രതികൾക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തതായും സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.