തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പ് സംസ്ഥാനത്ത് അവസാന ലാപ്പിലാണ്. നാളെ വൈകുന്നേരത്തോടെ പരസ്യ പ്രചാരണം അവസാനിക്കും. അവസാന വോട്ടും പെട്ടിയിലാക്കാൻ വേണ്ടിയുളള നെട്ടോട്ടത്തിലാണ് സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും. ഇതിനിടെയാണ് സംസ്ഥാനത്ത് ശിവസേന ആരെ പിന്തുണയ്ക്കുന്നുവെന്ന ചർച്ച സജീവമാകുന്നത്.
സംസ്ഥാനത്ത് ഒരു മുന്നണിയുടേയും ഭാഗമാകാതെ ശിവസേന ഒറ്റയ്ക്ക് മത്സരിക്കുന്ന ഒട്ടനവധി വാർഡുകളുണ്ട്. സ്ഥാനാർത്ഥികളെ നിർത്താത്ത വാർഡുകളുമുണ്ട്. ഇവിടങ്ങളിൽ പാർട്ടി ആരെ പിന്തുണയ്ക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. മഹാരാഷ്ട്രയിലും കേന്ദ്രത്തിലുമൊക്കെ സ്വരചേർച്ചയിൽ അല്ലെങ്കിലും പഴയ സഖ്യകക്ഷിയുടെ പിന്തുണ തങ്ങൾക്ക് തന്നെയാണെന്നാണ് ബി ജെ പിയുടെ വിശ്വാസം. മഹാരാഷ്ട്രയിലെ സഖ്യകക്ഷിയായ ശിവസേന കോൺഗ്രസിനെ പിന്തുണയ്ക്കുമോയെന്ന് ചോദിക്കുന്നവരുമുണ്ട്.
കോൺഗ്രസിന് കേരളത്തിൽ ശിവസേനയുമായുളള സഖ്യം ചിന്തിക്കാൻ പോലും കഴിയുന്ന കാര്യമല്ല. എന്നാൽ വെൽഫയർ പാർട്ടിയുമായി ധാരണയുണ്ടാക്കിയ യു ഡി എഫിന് ശിവസേനയുടെ വോട്ട് കിട്ടിയാൽ എന്താ കുഴപ്പം എന്നാണ് ചിലരുടെ ചോദ്യം. പല പാർട്ടിക്കാരും ശിവസേന വോട്ടുകൾ തങ്ങളുടെ അക്കൗണ്ടിലേക്ക് വരുത്താൻ ശ്രമിച്ചപ്പോൾ സംസ്ഥാന കമ്മിറ്റി ഒടുവിൽ ഒരു പത്രക്കുറിപ്പ് തന്നെയിറക്കി രംഗത്തെത്തിയിരിക്കുകയാണ്.
തദ്ദേശ തിരഞ്ഞെടുപ്പിൽ എൻ ഡി എയുടെ ഭാഗമായിട്ടല്ല ശിവസേന മത്സരിക്കുന്നതെന്നാണ് ശിവസേന കേരള രാജ്യപ്രമുഖ് എം എസ് ഭുവനചന്ദ്രൻ പറയുന്നത്. പാർട്ടി സ്ഥാനാർത്ഥികൾ സ്വന്തം നിലയിൽ പാർട്ടി ചിഹ്നമായ അമ്പും വില്ലും അടയാളത്തിലാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. കേരളത്തിൽ ഈ തിരഞ്ഞെടുപ്പിൽ ബി ജെ പിയുമായി ശിവസേന യാതൊരു സഖ്യവും ഉണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം പറയുന്നു. ബി ജെ പി സ്ഥാനാർത്ഥികൾ മത്സരം രംഗത്തില്ലാത്ത വാർഡുകളിൽ മത്സരിക്കുന്ന ശിവസേന സ്ഥാനാർത്ഥികൾ എൻ ഡി എയുടെ ഭാഗമാണെന്നുളള പ്രചാരണം ദുഷ്ടലാക്കോടെയുളളതാണ്. പാർട്ടി സ്ഥാനാർത്ഥികൾ മത്സര രംഗത്തില്ലാത്ത സ്ഥലങ്ങളിൽ ആർക്കാണ് പിന്തുണ എന്നത് സംബന്ധിച്ച കാര്യം പാർട്ടി കേന്ദ്ര നേതൃത്വത്തിന്റെ നിർദേശാനുസരണം പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതോടെ കേന്ദ്രത്തിലും പാർട്ടിയുടെ ആസ്ഥാനമായ മഹാരാഷ്ട്രയിലും ബി ജെ പിയോട് ഇടഞ്ഞ ശിവസേന കേരളത്തിലും അതേ നിലപാട് തന്നെയാണ് സ്വീകരിക്കുന്നത് എന്നാണ് മനസിലാക്കേണ്ടത്. മുമ്പ് ദേശീയ തലത്തിൽ ഒറ്റക്കെട്ടായിരുന്നപ്പോഴും കേരളത്തിൽ ശിവസേന ബി ജെ പിയ്ക്കെതിരെ മത്സരിച്ച ചരിത്രമുണ്ട്. മഹാരാഷ്ട്രയിലെ ചങ്ങാതിമാരായ എൻ സി പി, എൽ ഡി എഫിലും കോൺഗ്രസ് യു ഡി എഫിലുമാണ്. അതുകൊണ്ട് തന്നെ ശിവസേനയുടെ കേന്ദ്ര തീരുമാനം എന്തായിരിക്കുമെന്ന് കാത്തിരുന്ന് തന്നെ കാണാം.