തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്ക പടർത്തിയിരുന്ന ബുറേവി ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കാതെ നിർജ്ജീവമാകുമെന്ന് കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു. അതിതീവ്ര ന്യൂനമർദ്ദമായി തമിഴ്നാട്ടിലെ രാമനാഥപുരത്ത് സ്ഥിതി ചെയ്തിരുന്നെങ്കിലും ഇന്നലെ വീണ്ടും ശക്തി കുറഞ്ഞു. ഇന്ന് വീണ്ടും ശക്തി കുറയുമെന്നാണ് വിലയിരുത്തുന്നത്.
ഇത് അറബിക്കടലിലേക്ക് നീങ്ങാതെ തുടരുന്ന സ്ഥലത്ത് തന്നെ നിർജ്ജീവമാകാനാണ് കൂടുതൽ സാദ്ധ്യത. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇന്നും നാളെയും ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യതയുണ്ട്. രണ്ട് ദിവസം കൂടി ന്യൂനമർദ്ദം നിലനിൽക്കും.
അറബിക്കടലിൽ ഇന്നലെ ഒരു ചക്രവാത ചുഴിയും രൂപപ്പെട്ടിട്ടുണ്ട്. ഇത് ശക്തി പ്രാപിക്കില്ലെങ്കിലും മദ്ധ്യ, തെക്കൻ ജില്ലകളിൽ മഴ സാദ്ധ്യതയുണ്ട്. ലക്ഷദ്വീപ്-മാലദ്വീപ്, കന്യാകുമാരി പ്രദേശങ്ങളിലും തെക്കു കിഴക്കൻ അറബിക്കടലിലും കേരളത്തിന്റെ തെക്കൻ തീരപ്രദേശത്തും മണിക്കൂറിൽ 35- 45 കിലോമീറ്റർ വേഗതയിലും ചിലപ്പോൾ 55 കിലോമീറ്റർ വേഗതയിലും കാറ്റ് വീശാൻ സാദ്ധ്യതയുള്ളതിനാൽ കേരള തീരത്ത്
മത്സ്യബന്ധന നിരോധനം തുടരും.
പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.