പത്തനംതിട്ട: ഗർഭിണിയായ പശുവിനോട് കൊടുംക്രൂരത കാട്ടി സാമൂഹിക വിരുദ്ധർ. വീടിന് സമീപം കെട്ടിയിരുന്ന എട്ടുമാസം ഗർഭിണിയായ പശുവിനെ മരത്തിൽ ചേർത്ത് കരുക്കിട്ട് ചിലർ കൊല്ലുകയായിരുന്നു എന്നാണ് വിവരം. ഇടമുറി പൊന്നമ്പാറ കിഴക്കേചരുവിൽ സുന്ദരേശൻ എന്ന് പേരുള്ളയാളുടെ പശുവിനോട് ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ഇവർ ഈ ക്രൂരത കാട്ടിയത്.
വീടിന് സമീപത്തെ ബന്ധുവിന്റെ പറമ്പിൽ മേയാൻ വിട്ടിരുന്ന പശുവിനെ സന്ധ്യയോടെയാണ് കാണാതായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പശുവിനെ ചേത്തയ്ക്കൽ റബർ ബോർഡ് ഡിവിഷൻ ഓഫീസിന് സമീപത്തായി കെട്ടിയിട്ട നിലയില്‍ കണ്ടെത്തി. റബർ ബോർഡ് വക തോട്ടത്തിൽ കയറിയെന്നാരോപിച്ച് വാച്ചർ ഓഫിസിൽ എത്തിച്ച് കെട്ടിയിടുകയായിരുന്നു. വിവരമറിഞ്ഞ് നാട്ടുകാരും എത്തിയിരുന്നു.
വിഷയം സംഘർഷത്തിന് കാരണമായതോടെ പൊലീസ് സ്ഥലത്തെത്തി സ്ഥിതി ശാന്തമാക്കിയിരുന്നു. ശേഷം ചർച്ചയ്ക്കൊടുവിൽ പൊലീസിന്റെ നേതൃത്വത്തിൽ പശുവിനെ സുന്ദരേശന് വിട്ടു നൽകിയിരുന്നു.
സുന്ദരേശൻ രാത്രിയോടെ വീട്ടിൽ എത്തി തൊട്ടടുത്ത റബർ മരത്തിൽ പശുവിനെ കെട്ടിയിട്ടു. തുടർന്ന് രാവിലെ വീട്ടുകാർ നോക്കുമ്പോൾ ചത്ത നിലയിൽ പശുവിനെ കണ്ടെത്തുകയായിരുന്നു. വീട്ടുകാര്‍ കെട്ടിയ കയർ കൂടാതെ കുരുക്കിട്ട് മറ്റൊരു മരത്തിലേക്ക് വലിച്ചു കെട്ടി ചലിക്കാനാവാത്ത നിലയിലായിരുന്നു പശു. വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പെരുനാട് പൊലീസ് കേസെടുത്ത് അന്വഷണം ആംരഭിച്ചിട്ടുണ്ട്.