തിരുവനന്തപുരം: സംസ്ഥാനത്തെ 14 ജില്ലാ പഞ്ചായത്തുകളിൽ 11 ഇടങ്ങളിലും എൽ ഡി എഫ് പ്രസിഡന്റുമാർ അധികാരത്തിലേറി. മൂന്നിടങ്ങളിൽ മാത്രമാണ് യു ഡി എഫിന് അധികാരം ലഭിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലാ പഞ്ചായത്തുകളിലാണ് എൽ ഡി എഫ് അധികാരം സ്വന്തമാക്കിയത്. മലപ്പുറം, എറണാകുളും, വയനാട് എന്നിവിടങ്ങളിൽ യു ഡി എഫ് ഭരണം പിടിച്ചു. ഇരുമുന്നണികളും ഒപ്പത്തിനൊപ്പം വന്ന വയനാട്ടിൽ യു ഡി എഫ് നറുക്കെടുപ്പിലൂടെയാണ് അധികാരം നേടിയത്.
പട്ടിക ജാതി വിഭാഗത്തിന് സംവരണം ചെയ്തിട്ടുളള തിരുവനന്തപുരത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സി പി എമ്മിലെ ഡി സുരേഷ് കുമാർ എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. യു ഡി എഫിന് ഈ വിഭാഗത്തിൽ ആരും ഇല്ലാത്തിനാലാണിത്. കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി എൽ ഡി എഫിലെ സാം കെ ഡാനിയലിനെ തിരഞ്ഞെടുത്തു. 26 അംഗങ്ങളിൽ 22 വോട്ട് സാമിന് ലഭിച്ചു. യു ഡി എഫ് സ്ഥാനാർത്ഥി ബ്രിജേഷ് എബ്രഹാമിന് മൂന്ന് വോട്ട് ലഭിച്ചപ്പോൾ ഒരു വോട്ട് അസാധുവായി.
പത്തനംതിട്ടയിൽ സി പി എമ്മിലെ അഡ്വ ഓമല്ലൂർ ശങ്കരനെയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുത്തത്. 16 ഡിവിഷനുകളുളള ജില്ലാപഞ്ചായത്തിൽ പന്ത്രണ്ട് സീറ്റും ഇടതുമുന്നണിക്കാണ്. കോൺഗ്രസിന് നാല് ഡിവിഷനുകളിലാണ് വിജയിക്കാനായത്. ഇടുക്കി ജില്ലാ പ്രസിഡന്റായി എൽ ഡി എഫിലെ ജിജി കെ ഫിലിപ്പ് തിരഞ്ഞെടുക്കപ്പെട്ടു. സി പി ഐ ജില്ലാ കൗൺസിൽ അംഗമായ ജിജി കെ ഫിലിപ്പ് പാമ്പാടുംപാറ ഡിവിഷനിൽ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. കേരള കോൺഗ്രസ് ജോസഫ് ജില്ലാ പ്രസിഡന്റ് എം ജെ ജേക്കബാണ് യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചത്. എൽ ഡി എഫ് സ്ഥാനാർത്ഥിക്ക് എട്ട് വോട്ടും യു ഡി എഫ് സ്ഥാനാർത്ഥിക്ക് അഞ്ച് വോട്ടും ലഭിച്ചു.
ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സി പി എമ്മിലെ കെ ജി.രാജേശ്വരി എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. 23 അംഗ ഡിവിഷനുകളിൽ 21 ഇടങ്ങളിലാണ് എൽ ഡി എഫ് സ്ഥാനാർത്ഥികൾ വിജയിച്ചിരുന്നത്. യു ഡി എഫിന് രണ്ട് സീറ്റുകൾ മാത്രമേ ആലപ്പുഴ ജില്ലാ പഞ്ചായത്തിൽ ലഭിച്ചുളളൂ.
എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയി യു ഡി എഫിലെ ഉല്ലാസ് തോമസിനെ തിരഞ്ഞെടുത്തു. 16 വോട്ടുകൾ ആണ് ഉല്ലാസ് നേടിയത്. രണ്ട് അംഗങ്ങൾ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു. എൽ ഡി എഫ് സ്ഥാനാർത്ഥി എ എസ് അനിൽകുമാർ ഒമ്പത് വോട്ടുകൾ നേടി.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കേരള കോൺഗ്രസ് എമ്മിലെ നിർമ്മല ജിമ്മി തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ തവണ ഇവിടെ യു ഡി എഫ് ഭരണമായിരുന്നു. നിർമ്മലക്ക് 14 വോട്ടും എതിർ സ്ഥാനാർത്ഥി രാധ വി നായർക്ക് ഏഴ് വോട്ടും ലഭിച്ചു. ജനപക്ഷം അംഗം ഷോൺ ജോർജ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സി പി എമ്മിലെ പി കെ ഡേവിസിനെ തിരഞ്ഞെടുത്തു. കോൺഗ്രസിലെ ജോസഫ് ടാജറ്റിനെയാണ് പരാജയപ്പെടുത്തിയത്. എൽ ഡി എഫിന് 24 വോട്ടും യു ഡി എഫിന് അഞ്ച് വോട്ടും ലഭിച്ചു. സി പി എമ്മിലെ കെ ബിനുമോൾ പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു .30ൽ 27 വോട്ട് നേടിയാണ് എൽ ഡി എഫ് സ്ഥാനാർത്ഥിയായ ബിനുമോളുടെ വിജയം. എതിർ സ്ഥാനാർത്ഥി യു ഡി എഫിലെ മെഹർബാൻ മൂന്ന് വോട്ടു നേടി.
വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യു ഡി എഫിനാണ് വിജയം. നറുക്കെടുപ്പിലൂടെ കോൺഗ്രസിലെ സംഷാദ് മരക്കാറിനെ പ്രസിഡന്റായി തിരഞ്ഞെടുത്തു. എൽ ഡി എഫിനും യു ഡി എഫിനും എട്ട് വീതം സീറ്റുകളാണ് ഉണ്ടായിരുന്നത്.
മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി മുസ്ലിംലീഗിലെ എം കെ റഫീഖ തിരഞ്ഞെടുക്കപ്പെട്ടു. ലീഗിലെ ഇസ്മായിൽ മൂത്തേടമാണ് വൈസ് പ്രസിഡന്റ്. ആനക്കയം ഡിവിഷനിൽ നിന്ന് ജയിച്ച റഫീഖ പുലാമന്തോൾ മുൻ പഞ്ചായത്ത് പ്രസിഡന്റാണ്. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കാനത്തിൽ ജമീലയെ തിരഞ്ഞെടുത്തു. ജമീലക്ക് 18 വോട്ട് ലഭിച്ചു. യു ഡി എഫ് സ്ഥാനാർത്ഥിക്ക് എട്ട് വോട്ട് ലഭിച്ചു. ഒരു യു ഡി എഫ് അംഗത്തിന് കൊവിഡായതിനാൽ വോട്ടെടുപ്പിൽ പങ്കെടുത്തില്ല. 27 ഡിവിഷനിൽ 18 എൽ ഡി എഫിനും ഒമ്പത് യു ഡി എഫിനുമാണ്.
കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സി പി എമ്മിലെ പി പി ദിവ്യയെ തിരഞ്ഞെടുത്തു. യു ഡി എഫിലെ ലിസി ജോസഫിനെയാണ് പരാജയപ്പെടുത്തിയത്. ദിവ്യയ്ക്ക് ഇരുപത്തിമൂന്നിൽ 16 വോട്ട് ലഭിച്ചു. ലിസി ജോസഫിന് ഏഴ് വോട്ടാണ് കിട്ടിയത്.
കാസർകോട് സി പി എമ്മിലെ ബേബി ബാലകൃഷ്ണൻ പ്രസിഡന്റായി തിരഞ്ഞെടുത്തു. എതിർ സ്ഥാനാർത്ഥി മുസ്ലീം ലീഗിലെ ജമീല സിദ്ദിഖിനെ ഒരു വോട്ടിനാണ് പരാജയപ്പെടുത്തിയത്. ബേബിക്ക് എട്ട് വോട്ടും ജമീലക്ക് ഏഴ് വോട്ടും ലഭിച്ചു. രണ്ട് അംഗങ്ങളുളള ബി ജെ പി വിട്ടു നിന്നു. ആകെ 17 അംഗങ്ങളാണ് ജില്ല പഞ്ചായത്തിലുളളത്.