തിരുവനന്തപുരം: ആദ്യഘട്ടത്തിൽ കേരളം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടത് അഞ്ച് ലക്ഷം കൊവിഡ് വാക്സിനുകൾ. കൊവിഷീൽഡ് തന്നെ ലഭ്യമാക്കണമെന്ന ആവശ്യവും സംസ്ഥാന സർക്കാർ ഉന്നയിച്ചിട്ടുണ്ട്. കേരളത്തിൽ കൊവിഡ് രോഗികളുടെ എണ്ണം കൂടുതലാണെന്നും വാക്സിൻ വിതരണത്തിൽ പ്രഥമ പരിഗണന നൽകണമെന്നും സംസ്ഥാനം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മൂന്നരലക്ഷത്തിലധികം വരുന്ന ആരോഗ്യ പ്രവർത്തകർ, മെഡിക്കൽ വിദ്യാർത്ഥികൾ, ആശ അങ്കണവാടി പ്രവർത്തകർ ഇവർക്കാണ് ആദ്യം വാക്സിൻ നൽകുക. ഇതിനൊപ്പം വയോജനങ്ങളേയും കണക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ ആദ്യഘട്ടത്തിൽ അഞ്ച് ലക്ഷം ഡോസ് വാക്സിനുകളാണ് സംസ്ഥാനം ആവശ്യപ്പെട്ടിരിക്കുന്നത്.
ജീവിതശൈലി രോഗങ്ങൾ കൂടിയ കേരളത്തിൽ മരണനിരക്ക് കുറച്ച് നിർത്താനായതും വ്യാപനത്തിന്റെ തോത് വൈകിപ്പിക്കാനായതും ശാസ്ത്രീയമായ മാർഗങ്ങളിലൂടെയാണെന്നും നിലവിലെ അവസ്ഥയിൽ രോഗ വ്യാപനം കൂടുമെന്നുളള മുന്നറിയിപ്പും കേന്ദ്രത്തെ സംസ്ഥാനം അറിയിച്ചു. പ്രതിദിന രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഏറ്റവും കൂടിയ കേരളത്തിൽ രോഗ നിയന്ത്രണത്തിന് വാക്സിൻ അനിവാര്യമാണെന്ന കാര്യവും കണക്കുകൾ ഉദ്ധരിച്ച് കേരളം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.
അതേസമയം, വാക്സിൻ വിതരണമെങ്ങനെ എന്നതിൽ കേന്ദ്രം നിലപാട് വ്യക്കമാക്കിയിട്ടില്ല. വാക്സിൻ സൂക്ഷിക്കാനും വിതരണം ചെയ്യാനുമുളള എല്ലാ സംവിധാനങ്ങളും കേരളത്തിൽ ലഭ്യമാണ്.