തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ദമ്പതികളുടെ മരണത്തിൽ നാടകീയമായ വഴിത്തിരിവ്. തർക്ക വസ്തുവായ നാല് സെന്റ് പരാതിക്കാരിയായ വസന്തയുടെ ഉടമസ്ഥതയിലുളളതാണെന്ന് അതിയന്നൂർ വില്ലേജ് ഓഫിസ് സ്ഥിരീകരിച്ചു. തൊട്ടടുത്ത് വസന്ത താമസിക്കുന്ന വീട് അടങ്ങിയ എട്ട് സെന്റ് കൊച്ചുമകൻ എ എസ് ശരത്കുമാറിന്റെ പേരിലാണെന്നും വിവരാവകാശരേഖ വ്യക്തമാക്കുന്നു.
ചെറുമകൻ ശരത്കുമാറിന് എട്ട് വയസുളളപ്പോൾ 2007ലാണ് വസന്ത വസ്തു വാങ്ങുന്നത്. ഇതേ ഭൂമി മറ്റ് മൂന്ന് പേരുടെ പേരിലാണെന്ന് കാണിച്ച് നെയ്യാറ്റിൻകര താലൂക്ക് ഓഫിസിൽ നിന്നു വിവരാവകാശ രേഖ രാജന് നൽകിയത് നേരത്തെ വാർത്തയായിരുന്നു. ഈ തെറ്റായ രേഖയെ ആശ്രയിച്ചായിരുന്നു പുറമ്പോക്ക് ഭൂമി സ്വന്തമാക്കാൻ രാജൻ പോരാട്ടം നടത്തിയത്.
നെയ്യാറ്റിൻകര താലൂക്ക് ഓഫിസിൽ നിന്ന് രാജന് നേരത്തെ ലഭിച്ച രേഖയിൽ ഇതേ ഭൂമി വെൺപകൽ നെട്ടത്തോട്ടം ലക്ഷംവീട് കോളനിയിൽ എസ് സുകുമാരൻ നായർ, കെ കമലാക്ഷി, കെ വിമല എന്നിവരുടെ പേരുകളിലാണ് എന്നായിരുന്നു. ഈ രേഖയുമായാണ് രാജൻ നിയമ വിദദ്ധരുടെ അഭിപ്രായം തേടിയതെന്ന് കരുതുന്നു. പട്ടയം ലഭിച്ചയാൾ ഭൂമി ഉപേക്ഷിച്ച് പോയതിനാൽ, ഈ ഭൂമിയിൽ താമസിക്കാനും താലൂക്ക് ഓഫിസിൽ തന്റെ പേരിൽ പട്ടയം ലഭിക്കാൻ അപേക്ഷ നൽകാനും രാജന് നിയമോപദേശം ലഭിച്ചെന്നാണ് കരുതപ്പെടുന്നത്.
ഒഴിഞ്ഞു കിടന്ന ഭൂമിയിൽ രാജൻ ഷെഡ് നിർമിച്ച് കുടുംബത്തോടൊപ്പം താമസം തുടങ്ങിയത് ഒന്നര വർഷം മുമ്പായിരുന്നു. മാസങ്ങൾക്ക് ശേഷം അയൽവാസിയായ വസന്ത, ഇതു തന്റെ ഭൂമിയാണെന്നവകാശപ്പെട്ട് കോടതിയെ സമീപിച്ചു. ഇതറിഞ്ഞ രാജൻ സെപ്തംബർ 29ന് നെയ്യാറ്റിൻകര താലൂക്ക് ഓഫിസിൽ, വസ്തുവിന്റെ വിശദാംശങ്ങൾ തേടി വിവരാവകാശ നിയമ പ്രകാരം അപേക്ഷ നൽകുകയായിരുന്നു. ഇതിനുളള മറുപടിയിലാണ് തെറ്റായ വിവരങ്ങൾ ഉണ്ടായിരുന്നത്.
തങ്ങൾ താമസിക്കുന്നത് അവകാശികളില്ലാത്ത പുറമ്പോക്ക് ഭൂമിയിലെന്നാണ് അച്ഛൻ കരുതിയിരുന്നതെന്ന് രാജന്റെ മക്കൾ പറയുന്നു. തെറ്റായ വിവരം ലഭിച്ചതും അതിനെ വിശ്വസിച്ചതുമാണ് അച്ഛനെയും അമ്മയെയും മരണത്തിലേക്കു തളളി വിട്ടത്. അവരുടെ മരണങ്ങളിൽ നേരിട്ടല്ലെങ്കിലും തെറ്റായ വിവരം നൽകിയ ഉദ്യോഗസ്ഥർക്ക് പങ്കുണ്ട്. അവർക്കെതിരെയും നടപടി വേണമെന്നായിരുന്നു രാജന്റെ മക്കളുടെ ആവശ്യം.
അതേസമയം, രേഖകൾ പരിശോധിച്ച് വരികയാണെന്നും വസ്തുവിന്റെ ഉടമ ആരാണെന്ന് അറിയണമെങ്കിൽ എല്ലാ രേഖകളും പരിശോധിക്കണമെന്നും തഹസിൽദാർ അജയകുമാർ പ്രതികരിച്ചു.