തിരുവനന്തപുരം: സംസ്ഥാനത്ത് പക്ഷിപ്പനി വ്യാപിച്ചതിന് പിന്നാലെ നഷ്ടപരിഹാര നിർദേശങ്ങളുമായി സംസ്ഥാന സർക്കാർ. മന്ത്രിസഭാ യോഗത്തിലാണ് കർഷകർക്ക് മുൻവർഷത്തെ പോലെ നഷ്ട പരിഹാരം നൽകാൻ തീരുമാനമായത്.
രണ്ട് മാസത്തിൽ കൂടുതൽ പ്രായമുളള പക്ഷി ഒന്നിന് 200 രൂപയും രണ്ട് മാസത്തിൽ താഴെ പ്രായമുളള പക്ഷിക്ക് 100 രൂപയും നശിപ്പിക്കുന്ന മുട്ട ഒന്നിന് 5 രൂപ എന്നിങ്ങനെയാണ് നഷ്ട പരിഹാര തുക.
അതേസമയം, സാമ്പത്തിക സഹായം അപര്യാപ്തമാണെന്നാണ് കർഷകർ പറയുന്നത്. 2016ലെ അതേ പാക്കേജാണ് ഇപ്പോഴും നടപ്പിലാക്കിയിരിക്കുന്നതെന്നും കർഷകർ പറയുന്നു. താറാവുകളെ കൂട്ടത്തോടെ കൊന്ന പ്രദേശങ്ങളിൽ 10 ദിവസം കർശന നിരീക്ഷണം തുടരും. ഇവിടങ്ങളിൽനിന്നും വീണ്ടും സാംപിൾ പരിശോധിക്കാനും തീരുമാനമായിട്ടുണ്ട്. അതിർത്തികളിൽ ഉൾപ്പടെ അതിവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടുന്നതിനും രോഗതീവ്രത കുറയ്ക്കുന്നതിനും ഫലപ്രദമായ നടപടികളെടുക്കാൻ ഇരു ജില്ലകളിലെയും കളക്ടർമാർക്ക് നിർദ്ദേശം നൽകിയതായി മന്ത്രി കെ രാജു അറിയിച്ചു.
അതേസമയം, പക്ഷിപ്പനി നിയന്ത്രണത്തിന് കേന്ദ്രസർക്കാരും ഇടപെടുന്നുണ്ട്. കേരളമടക്കം നാല് സംസ്ഥാനങ്ങളിൽ പക്ഷിപ്പനി പ്രതിരോധനടപടി ഏകോപിപ്പിക്കാൻ കേന്ദ്രസർക്കാർ കൺട്രോൾറൂം തുറന്നു.