തിരുവനന്തപുരം: കടയ്ക്കാവൂരിൽ അമ്മ മകനെ പീഡിപ്പിച്ചെന്ന കേസിൽ ബാലക്ഷേമ സമിതി മകന് നടത്തിയ കൗൺസിലിംഗിന്റെ റിപ്പോർട്ട് പുറത്ത്. അമ്മയ്ക്ക് എതിരെ കുട്ടി പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. നവംബർ 13ന് ബാലക്ഷേമ സമിതി തയ്യാറാക്കിയ റിപ്പോർട്ട് നവംബർ മുപ്പതിനാണ് പൊലീസിന് നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ഡിസംബർ 18നായിരുന്നു പൊലീസ് എഫ് ഐ ആർ തയ്യാറാക്കിയത്.
കൗൺസിലിംഗ് റിപ്പോർട്ട് മാത്രമാണ് നൽകിയതെന്നും ഇത് മൊഴിയായി കണക്കാക്കാൻ ആവില്ലെന്നുമാണ് ബാലക്ഷേമ സമിതി ചെയർപേഴ്സന്റെ പ്രതികരണം. അതേസമയം, അമ്മയ്ക്കെതിരായ പോക്സോ കേസിൽ ഐ ജിയുടെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേസ് ഫയലുകൾ ഐ ജി ഹർഷിത അട്ടല്ലൂരി വിളിപ്പിച്ചു. കുടുംബവഴക്ക് നിലനിൽക്കുന്ന കേസാണെന്ന് അറിഞ്ഞിട്ടും നടപടികളിൽ പൊലീസ് തിടുക്കം കാട്ടിയോ, കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചോ എന്നതടക്കം അറിയുന്നതിനാണ് ഫയലുകൾ വിളിപ്പിച്ചിരിക്കുന്നത്. ആറ്റിങ്ങൽ ഡി വൈ എസ് പിയിൽ നിന്നും കടയ്ക്കാവൂർ എസ് ഐയിൽ നിന്നും വിവരങ്ങൾ ആരായും. കേസ് കെട്ടിച്ചമച്ചതാണെന്ന് കാട്ടി സമഗ്രാന്വേഷണമാവശ്യപ്പെട്ട് കുടുബം നൽകുന്ന പരാതിയും ഐ ജിയായിരിക്കും അന്വേഷിക്കുക.
അമ്മക്കെതിരെ പരാതി നൽകിയ കുട്ടിയെ പരിശോധനകൾക്കായി മെഡിക്കൽ ബോർഡിന് മുന്നിൽ ഹാജരാക്കാനും പൊലീസ് ശ്രമമുണ്ട്.
പൊലീസിനെതിരെ ബാലക്ഷേമസമിതി നൽകുന്ന പരാതിയും ഐ ജിക്ക് കൈമാറിയേക്കും. വിവാദമായ പോക്സോ കേസ് അന്വേഷണം മറ്റൊരു ഉദ്യോഗസ്ഥനെ ഏൽപ്പിക്കാനും സാദ്ധ്യതയുണ്ട്. പൊലീസ് വീഴ്ച ഉറപ്പായാൽ തുടരന്വേഷണത്തിന് അനുമതി തേടി കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് സാദ്ധ്യത. അതേസമയം, കേസിൽ എടുത്ത നടപടിക്രമങ്ങളിൽ വീഴ്ചയില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് പൊലീസ്.