തിരുവനന്തപുരം: ലോക്ക്ഡൗണിനെ തുടർന്ന് അടഞ്ഞുകിടക്കുന്ന സംസ്ഥാനത്തെ സിനിമാ തിയേറ്ററുകൾ തുറക്കാൻ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനുമായി വിവിധ സംഘടനകൾ നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. എന്നാൽ, സെക്കൻഡ് ഷോ അനുവദിക്കാൻ സാധിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് പ്രതിസന്ധിമൂലം അടഞ്ഞുകിടന്ന സമയത്തെ സാമ്പത്തിക നഷ്ടങ്ങളുടെ കാര്യത്തിൽ തീരുമാനമുണ്ടാക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയതായി സംഘടന പ്രതിനിധികൾ ചർച്ചയ്ക്ക് ശേഷം പറഞ്ഞു.
തിയേറ്ററുകൾ എപ്പോൾ തുറക്കാമെന്നുളള കാര്യം സംഘടനകൾ കൊച്ചിയിൽ യോഗം ചേർന്ന് തീരുമാനിക്കും. ഫിലിം ചേംബർ, ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ, തിയറ്റർ സംഘടനയായ ഫിയോക് എന്നീ സംഘടനകളുടെ പ്രതിനിധികളാണ് ഇന്ന് മുഖ്യമന്ത്രിയുമായുളള ചർച്ചയിൽ പങ്കെടുത്തത്.