കൊച്ചി: കേരളത്തിലേക്കുള്ള കൊവിഷീൽഡ് വാക്സിൻ പൂനെ സീറം ഇൻസ്റ്റിറ്റിറ്റ്യൂട്ടിൽ നിന്ന് പുറപ്പെട്ടു. രാവിലെ പതിനൊന്ന് മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തും. ഗോ എയർ വിമാനത്തിലാണ് വാക്സിൻ നെടുമ്പാശ്ശേരിയിലെത്തിക്കുന്നത്.
ആദ്യ ബാച്ച് വാക്സിൻ നെടുമ്പാശ്ശേരിയിലെത്തുമ്പോൾ കളക്ടറും ആരോഗ്യ വകുപ്പ് ഉന്നതോദ്യോഗസ്ഥരും ചേർന്ന് സ്വീകരിക്കും. തുടർന്ന് വാക്സിൻ റീജിയണൽ സ്റ്റോറുകളിൽ സൂക്ഷിക്കും. രണ്ടാമത്തെ ബാച്ച് വാക്സിനുമായി വിമാനം വൈകുന്നേരം തിരുവനന്തപുരത്തെത്തും. എറണാകുളം- 1,80,000, തിരുവനന്തപുരം– 1,34000, കോഴിക്കോട്– 1, 19, 500 ഡോസുകള്‍ വീതമാണ് എത്തുന്നത്.
ശനിയാഴ്ചയാണ് വാക്സിനേഷൻ തുടങ്ങുന്നത്. ഇതിനായി റീജിയണൽ സ്റ്റോറുകളിൽ നിന്ന് പ്രത്യേക വാഹനങ്ങളിൽ സംസ്ഥാനത്തുടനീളമുള്ള 133 വാക്സിനേഷൻ കേന്ദ്രങ്ങളിലെത്തിക്കും.ആദ്യഘട്ടത്തിൽ ആരോഗ്യപ്രവർത്തകർക്കാണ് കുത്തിവയ്പ്. 3,62,870 പേരാണ് വാക്സിനേഷന് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 1,70,259 പേർ സർക്കാർ മേഖലയിലും, 1,92,611 പേർ സ്വകാര്യ മേഖലയിലുമാണ്.
എല്ലാ കേന്ദ്രങ്ങളിലും വെബ്കാസ്റ്റിംഗ് ഉണ്ടാവും.ഒരു കേന്ദ്രത്തിൽ ഒരു ദിവസം 100 പേർക്ക് വാക്സിൻ കുത്തിവയ്ക്കും. രജിസ്റ്റർ ചെയ്ത മറ്റുള്ളവർക്ക് ശനിയാഴ്ചയ്ക്ക് ശേഷം ഏതുദിവസമാണ് വാക്സിനേഷനെന്ന് പിന്നീട് അറിയിക്കും.