തൃശൂർ: സപ്ലൈകോ അസിസ്റ്റന്റ് സെയിൽസ്മാൻ തസ്തികകളിൽ പി.എസ്.സി റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർത്ഥികളെ തഴഞ്ഞ് താത്കാലികക്കാരെ സ്ഥിരപ്പെടുത്താൻ നീക്കം. പത്ത് വർഷത്തിന് മുകളിൽ ജോലി ചെയ്യുന്ന താൽക്കാലികക്കാരുടെ പട്ടിക സമർപ്പിക്കാൻ 2020 ഡിസംബർ 29ന് സർക്കാർ സെക്രട്ടറിയും ജനുവരി 4ന് സപ്ലൈകോ സി. എം. ഡിയും നിർദ്ദേശിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ താൽാലികക്കാരുടെ എണ്ണം മടക്കത്തപാലിൽ ആവശ്യപ്പെട്ട് അഡിഷണൽ ജനറൽ മാനേജർ ജനുവരി 6 ന് ഡിവിഷൻ മേധാവികൾക്കും മേഖലാ മാനേജർമാർക്കും അയച്ച ഉത്തരവാണ് റാങ്ക്ലിസ്റ്റിലുള്ളവരെ ആശങ്കയിലാക്കുന്നത്. രാഷ്ട്രീയക്കാരുടെ ശുപാർശയിൽ കരാർ ജോലി നേടിയവരെ സംരക്ഷിക്കാനാണിതെന്നാണ് ആക്ഷേപം. ലോക്ഡൗൺ കാലത്ത് സൗജന്യ കിറ്റ് തയ്യാറാക്കാൻ 7900 താത്കാലികക്കാരെയാണ് ഏൽപ്പിച്ചത്.
തുടക്കത്തിൽ ആയിരം സപ്ലൈകോ ശാലകളിൽ 2,100 അസിസ്റ്റന്റ് സെയിൽസ്മാൻ തസ്തികകളായിരുന്നു. ഔട്ട്ലെറ്റുകൾ1,600ഓളം ആയതോടെ തസ്തികകൾ 3,000 കടന്നു. ഒരു ഔട്ട്ലെറ്റിൽ ശരാശരി രണ്ട് തസ്തികകളാണ്. മൊത്ത സംഭരണ കേന്ദ്രങ്ങളിൽ 151 ഒഴിവുകളായിരുന്നു. ആദ്യ റാങ്ക് പട്ടികയിലെ കുറച്ചു പേരെ മാത്രമാണ് നിയമിച്ചത്. ഇപ്പോൾ മൂന്ന് ഡെപ്യൂട്ടേഷൻകാർ ഉൾപ്പെടെ 1,586 പേരാണ് സ്ഥിരം നിയമനത്തിൽ ജോലി ചെയ്യുന്നത്.
ഇനി 612 ഒഴിവുകളാണ് നികത്താനുള്ളതെന്ന് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ പറയുന്നു. അതായത് എണ്ണൂറോളം തസ്തികകളിൽ താൽക്കാലികക്കാരാണ് ഇപ്പോൾ ഉള്ളത്. നിയമനത്തിന് മുഖ്യമന്ത്രി, വകുപ്പ് മന്ത്രി, ഗവർണർ, ധനകാര്യമന്ത്രി എന്നിവർക്ക് നിവേദനം നൽകി കാത്തിരിക്കുകയാണ് ഉദ്യോഗാർത്ഥികൾ.
പലർക്കും പ്രായപരിധി കടക്കുന്നതിനാൽ ഇത് അവസാന അവസരമാണ്. പി.എസ്.സിയുടെ മെയിൻ ലിസ്റ്റിലെ 5845 പേരിൽ 2119 പേർക്ക് ശുപാർശ നൽകിയതിൽ 1247 പേർക്കാണ് നിയമനം ലഭിച്ചത്. വയനാട്, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ റാങ്ക് പട്ടികയുടെ കാലാവധി അവസാനിച്ചു. ഇടുക്കി, കാസർകോട് ജില്ലകളിൽ 2021 മാർച്ച് 13 വരെയും മറ്റുള്ള ജില്ലകളിൽ ജൂൺ വരെയുമാണ് കാലാവധി.
റാങ്ക് പട്ടികയും നിയമനവും
തിരുവനന്തപുരം - 386 (117)
കൊല്ലം - 455 (126)
പത്തനംതിട്ട - 393 (56)
ആലപ്പുഴ - 397 (119)
കോട്ടയം - 391 (83)
ഇടുക്കി - 393 (41)
എറണാകുളം - 591 (135)
തൃശൂർ - 497 (91)
പാലക്കാട് - 510 (83)
മലപ്പുറം - 499 (97)
കോഴിക്കോട് - 405 (130)
വയനാട് - 193 (39)
കണ്ണൂർ - 492 (76)
കാസർകോട് - 243 (54)
റാങ്ക് പട്ടിക വന്നിട്ട് രണ്ടര വർഷം കഴിഞ്ഞു. പുതിയ വിൽപ്പന ശാലകളിലെ ഒഴിവുകളിലേക്കും ഈ ലിസ്റ്റിലുള്ളവരെ പരിഗണിക്കണം. പി.എസ്.സി നിയമന ശുപാർശ ലഭിച്ചിട്ടും താത്കാലികക്കാരെ സ്ഥിരപ്പെടുത്താനാണ് നീക്കം.
- ടി.എസ്. റഷീദ, റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ തൃശൂർ ജില്ലാ പ്രസിഡന്റ്