തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിൽ എൻ ഡി എ സ്ഥാനാർത്ഥിയായി മത്സരിക്കാൻ ഒരുങ്ങി മുൻ ഡി ജി പി ജേക്കബ് തോമസ്. ഇരിങ്ങാലക്കുടയിൽ നിന്ന് എൻ ഡി എ സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് ജേക്കബ് തോമസ് വ്യക്തമാക്കി. ലോക്സഭ തിരഞ്ഞെടുപ്പിൽ ട്വന്റി-20യുടെ സ്ഥാനാർത്ഥിയായി ചാലക്കുടിയിൽ നിന്ന് ജനവിധി തേടാൻ ഒരുങ്ങിയിരുന്നുവെങ്കിലും സംസ്ഥാന സർക്കാർ വി ആർ എസ് അംഗീകരിക്കാത്തതിനാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജേക്കബ് തോമസിന് കഴിഞ്ഞിരുന്നില്ല.
നിയമസഭ സ്ഥാനർത്ഥിത്വവുമായി ബന്ധപ്പെട്ട് പ്രാഥമിക ചർച്ചകൾ ബി ജെ പി നേതാക്കളുമായി ജേക്കബ് തോമസ് നടത്തിയതായാണ് വിവരം. കഴിഞ്ഞവർഷം ഇരിങ്ങാലക്കുടയിൽ പോയിരുന്നുവെന്നും അതിന്റെ ഒരുക്കങ്ങൾ നടത്തിയിരുന്നുവെന്നുമാണ് ജേക്കബ് തോമസ് പറയുന്നത്. തന്റെ അഴിമതി വിരുദ്ധ നിലപാട് എൽ ഡി എഫിനും യു ഡി എഫിനും ഇഷ്ടമല്ല. പിന്നെ എൻ ഡി എ മാത്രമേയുളളൂവെന്നും എൻ ഡി എയുടെ അഴിമതി വിരുദ്ധ നിലപാട് കേരളത്തിലും തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷ വോട്ടുകൾ ഇത്തവണ പാർട്ടിക്ക് അനുകൂലമാകും. ദേശീയത ഉണ്ടാകുന്നത് നല്ലതാണ്. അത് നമ്മൾ ഉയർത്തിപ്പിടിക്കണം. മുസ്ലീം ആയാലും ക്രിസ്ത്യൻ ആയാലും ഒക്കെ ബി ജെ പിക്ക് മറ്റ് സംസ്ഥാനങ്ങളിൽ പിന്തുണ കിട്ടുന്നുണ്ട്. അത് എന്തുകൊണ്ട് കേരളത്തിൽ ആയിക്കൂടായെന്നും ജേക്കബ് തോമസ് ചോദിച്ചു.
2016ൽ 59,000 വോട്ടുകൾ നേടി സി പി എം വിജയിച്ച ഇരിങ്ങാലക്കുട മണ്ഡലത്തിൽ ബി ജെ പിക്ക് 30,420 വോട്ടാണ് ലഭിച്ചത്. ഇക്കുറി മണ്ഡലത്തിൽ ബി ജെ പി വലിയ പ്രതീക്ഷയാണ് വച്ച് പുലർത്തുന്നത്.