കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെ കാണാൻ അതിയായ ആഗ്രഹമുണ്ടെന്ന് മുതിർന്ന കമ്യൂണിസ്റ്റ് നേതാവായിരുന്ന ബർലിൻ കുഞ്ഞനന്തൻ നായർ. പ്രത്യയശാസ്ത്രപരമായ വിയോജിപ്പുകളുടെ പേരിലായിരുന്നു പാർട്ടിയിൽ നിന്ന് പുറത്തുവന്നതെന്നും പിണറായിയുമായി വ്യക്തിപരമായ ഭിന്നതയൊന്നുമില്ലെന്നും കുഞ്ഞനന്തൻ പറഞ്ഞു. പിണറായിയെ തീർച്ചയായും കാണണം. വേണമെങ്കിൽ അദ്ദേഹത്തോട് മാപ്പ് ചോദിക്കും, കാലു പിടിക്കും എന്നായിരുന്നു ബർലിൻ കുഞ്ഞനന്തൻ നായരുടെ പ്രതികരണം.
പ്രത്യയശാസ്ത്ര തർക്കം വ്യക്തിപരമായി പോയി. പ്രത്യയശാസ്ത്രം മാത്രമായിരുന്നെങ്കിൽ കാലു പിടിക്കേണ്ടതിന്റെയും മാപ്പു പറയേണ്ടതിന്റെയും കാര്യമില്ല. ഇത് വ്യക്തിപരമായി തിരിച്ചു കളഞ്ഞെന്നും അദ്ദേഹം ഒരു സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ബർലിൻ കുഞ്ഞനന്തൻ നായരുടെ വാക്കുകൾ
പിണറായി വിജയനുമായി എനിക്ക് വ്യക്തിപരമായ ഭിന്നതയൊന്നുമില്ല. പരസ്പരം ഒന്നും അറിയിക്കാറൊന്നുമില്ലെങ്കിലും പണ്ട് ഇവിടെ തന്നെയായിരുന്നല്ലോ. ക്യാമ്പ് ചെയ്തിരുന്നതും. പിണറായിയെ കാണണമെന്ന് തോന്നുന്നുണ്ട്. കണ്ണു കാണില്ലെങ്കിലും അദ്ദേഹത്തിന്റെ ശബ്ദം കേൾക്കുമ്പോൾ ഞാൻ ടി വി ശ്രദ്ധിക്കും. ഇന്നും കൂടിയുണ്ടായിരുന്നു. നിയമസഭയിൽ മറുപടി പറയുന്നത്. ഇപ്പോൾ അസംബ്ലി നടന്നുകൊണ്ടിരിക്കുകയാണല്ലോ.
പിണറായിയെ കാണണം. തീർച്ചയായും കാണണം. ഞാൻ വേണമെങ്കിൽ അദ്ദേഹത്തോട് മാപ്പ് ചോദിക്കും, കാലു പിടിക്കും. പ്രത്യയശാസ്ത്രം തർക്കം വ്യക്തിപരമായി പോയിട്ടുണ്ട്. പ്രത്യയശാസ്ത്രം മാത്രമായിരുന്നെങ്കിൽ കാലു പിടിക്കേണ്ടതിന്റെയും മാപ്പു പറയേണ്ടതിന്റെയും കാര്യമില്ല. ഇത് വ്യക്തിപരമായി തിരിച്ചു കളഞ്ഞു. എനിക്കു വേണ്ടി ഒരു കാര്യവും ഞാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടില്ല.
പാർട്ടിയിൽ നിന്ന് പുറത്താക്കിയ ശേഷം ഒരിക്കൽ അദ്ദേഹത്തെ കണ്ടു. മുല്ലക്കൊടി ബാങ്കിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുന്ന സമയത്താണത്. അന്ന് സംസാരിച്ചു. തളിപ്പറമ്പിലേക്ക് പോകുകയാണ്, അല്ലെങ്കിൽ വീട്ടിലേക്ക് വരാമായിരുന്നു എന്നൊക്കെ പറഞ്ഞ് വലിയ ലോഹ്യത്തോടെയായിരുന്നു സംസാരിച്ചത്. പിന്നെ മുഖ്യമന്ത്രിയാവുന്നതിന് മുമ്പ് നടത്തിയ കേരള യാത്ര കണ്ണൂരിലെത്തിയപ്പോൾ കണ്ടു. അന്നൊരു ഗംഭീരസ്വീകരണമുണ്ടായിരുന്നു. അവിടെ വച്ച് ഞാനൊരു പൊന്നാട അണിയിച്ചു. ആ ഫോട്ടോ ദേശാഭിമാനിയിൽ വന്നു. അന്നാണ് അവസാനമായി നേരിട്ട് കണ്ടത്. അവിടെ വച്ച് എന്നോട് ചോദിച്ചു, വല്ലാതെ ക്ഷീണിച്ചു പോയല്ലോ, കണ്ടാൽ മനസിലാവുന്നില്ലല്ലോ എന്ന്.
പിന്നീട് ഒരിക്കൽ ഞാൻ വീട്ടിൽ വിളിച്ചിരുന്നു. അദ്ദേഹത്തിനൊരു സുഖമില്ലായ്മയുണ്ടായല്ലോ. തല ചുറ്റൽ. ആ സമയത്ത്. അന്ന് ഫോൺ എടുത്തത് ടീച്ചറാണ്, ഭാര്യ. അപ്പോൾ തന്നെ ഫോൺ കൈയിൽ കൊടുത്തു. കുറച്ചുനേരം വർത്തമാനം പറഞ്ഞു. കുറെ ആയി കാണണമെന്ന് വലിയ ആഗ്രഹമുണ്ട്. ഞാൻ ചെയ്തത് എല്ലാം ശരിയാണെന്ന് തോന്നുന്നുണ്ട്. അതുകൊണ്ട് പാർട്ടിക്കകത്ത് അടിയുറച്ച ഒരു വിപ്ലവ വിഭാഗം നിലവിൽ വന്നു. ആദർശ ശുദ്ധി, വിപ്ലവ വീര്യം, ത്യാഗ സന്നദ്ധത. ഇതു മൂന്നും ഒത്തു ചേർന്നിട്ടുളള ഒരു പാർട്ടി. വലതുപക്ഷ വ്യതിയാനത്തിന് സലാം പറഞ്ഞു പിരിഞ്ഞ ഒരു പാർട്ടി. എന്റെ ആത്മകഥ പൊളിച്ചെഴുത്ത്, അതിൽ ഞാൻ എഴുതിയത് അമ്മേ, എനിക്ക് ഒരിക്കൽ കൂടി ജന്മം തരണം, എന്നാൽ ഞാൻ ഈ പാത തന്നെ സ്വീകരിക്കും. എന്നുളള വാചകം പറഞ്ഞിട്ടാണ് ആ പുസ്തകം അവസാനിക്കുന്നത്. അതുതന്നെയാണ് എനിക്ക് ഇപ്പോഴും പറയാൻ തോന്നുന്നത്.