തിരുവനന്തപുരം : സംസ്ഥാനത്ത് വാക്സിനേഷന്റെ ആദ്യദിനത്തിൽ 8062 ആരോഗ്യ പ്രവർത്തകർ കൊവിഡ് വാക്സിൻ സ്വീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. സംസ്ഥാനത്ത് 133 കേന്ദ്രങ്ങളിലുമായി 11,138 പേർക്കാണ് വാക്സിൻ നൽകാൻ ലക്ഷ്യമിട്ടിരുന്നത്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ആരോഗ്യ പ്രവർത്തകർ (857) വാക്സിൻ സ്വീകരിച്ചത്. എറണാകുളം ജില്ലയിൽ 12 കേന്ദ്രങ്ങളിലും തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ 11 കേന്ദ്രങ്ങളിൽ വീതവും ബാക്കി ജില്ലകളിൽ 9 കേന്ദ്രങ്ങളിൽ വീതമാണ് വാക്സിനേഷൻ നടന്നത്.
ആലപ്പുഴ 616, എറണാകുളം 711, ഇടുക്കി 296, കണ്ണൂർ 706, കാസർഗോഡ് 323, കൊല്ലം 668, കോട്ടയം 610, കോഴിക്കോട് 800, മലപ്പുറം 155, പാലക്കാട് 857, പത്തനംതിട്ട 592, തിരുവനന്തപുരം 763, തൃശൂർ 633, വയനാട് 332 എന്നിങ്ങനെയാണ് ആദ്യദിനം വാക്സിൻ സ്വീകരിച്ചവരുടെ എണ്ണമെന്നും മന്ത്രി വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ ഉദ്ഘാടനത്തിന് ശേഷം രാവിലെ 11.15 മുതൽ വൈകിട്ട് 5 വരെയാണ് വാക്സിൻ കുത്തിവയ്പ്പ് ഉണ്ടായിരുന്നത്. ആർക്കും തന്നെ വാക്സിൻ കൊണ്ടുള്ള പാർശ്വഫലങ്ങളൊന്നും തന്നെ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. പാർശ്വഫലങ്ങൾ എന്തെങ്കിലും ഉണ്ടായാല്‍ നേരിടാന്‍ ആരോഗ്യ വകുപ്പ് എല്ലാ സജ്ജീകരണങ്ങളും തയ്യാറാക്കിയിരുന്നു. അടിയന്തര ചികിത്സയ്ക്കായി എല്ലാ കേന്ദ്രങ്ങളിലും എ.ഇ.എഫ്.ഐ. ആംബുലൻസ് സേവനം എന്നിവ ലഭ്യമാക്കിയിരുന്നു.
കൊവിഡ് വാക്സിൻ രണ്ടാംഘട്ട കുത്തിവയ്പ്പിനും കേരളം സജ്ജമാണെന്ന് മന്ത്രി പറഞ്ഞു. രണ്ടാംഘട്ടത്തിനുള്ള രജിസ്ട്രേഷനും സംസ്ഥാനത്ത് പൂർത്തിയാക്കിയിട്ടുണ്ടെന്നും കൂടുതൽ കേന്ദ്രങ്ങൾ സജ്ജമാക്കി വരുന്നുണ്ടെന്നും. കെ.കെ.ശൈലജ അറിയിച്ചു.