തിരുവനന്തപുരം : ഗാന്ധിജിയെ വധിച്ചത് ആർ.എസ്.എസ് ആണെന്ന് ചാനൽ ചർച്ചയിൽ പറഞ്ഞതിനുള്ള വക്കീൽ നോട്ടീസിന് മറുപടിയുമായി യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി. വാർത്താസമ്മേളനം വിളിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നാണ് നോട്ടിസ്. താൻ മാപ്പ് പറയില്ലെന്നും ഗാന്ധിജിയെ കൊന്നത് ആർ.എസ്.എസാണെന്ന് ഒരിക്കൽ കൂടി ആവർത്തിക്കുകയാണെന്നും റിജിൽ മാക്കുറ്റി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി..
'നോട്ടിസ് കിട്ടി ഏഴ് ദിവസത്തിനുള്ളിൽ പത്രസമ്മേളനം വിളിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കും പോലും. ഞാൻ മാപ്പും പറയില്ല ഒരു കോപ്പും പറയില്ല. ഒരു പീറ കടലാസിന്റെ വില പോലും ഈ നോട്ടിസിന് ഞാൻ കൽപ്പിക്കുന്നില്ല. സായിപ്പിന്റെ ചെരിപ്പ് നക്കിയ ഭീരു സവർക്കറുടെ അനുയായി അല്ല ഞാൻ. ഗാന്ധിജിയുടെ അനുയായി ആണ്.
ഒരിക്കൽ കൂടി ആവർത്തിച്ച് പറയുന്നു: ഗാന്ധിജിയെ വധിച്ചത് ആർഎസ്എസ് തന്നെയാണ്. അതുകൊണ്ട് വക്കീൽ നോട്ടിസ് എന്ന ഉമ്മാക്കി കാണിച്ചാലൊന്നും ഭയപ്പെടുന്നവനല്ല ഞാൻ. എന്റെ നാവിന്റെ ചലനശേഷി നഷ്ടപ്പെടുന്നതു വരെ ആർഎസ്എസിന് എതിരെ പോരാടും. അതാണ് എന്റെ രാഷ്ട്രീയം. അതാണ് എന്റെ നിലപാട്.' അദ്ദേഹം പറഞ്ഞു.