ലക്നൗ: ചൈനയുമായുള്ള അതിർത്തി സംഘർഷത്തിൽ കരസേനയുടെ 'കരിസ്മാറ്റിക്' പ്രകടനം രാജ്യത്തിന്റെ മനോവീര്യം മെച്ചപ്പെടുത്തിയെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. കരസേനയുടെ പ്രകടനം ഇന്ത്യക്കാരുടെ തല ഉയർത്തിപ്പിടിക്കാൻ സഹായിച്ചെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ ലക്നൗവിൽ നടന്ന പൊതു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഇന്ത്യ - ചൈന അതിർത്തി സംഘർഷത്തിനിടെ കരസേനയുടെ 'കരിസ്മാറ്റിക്' പ്രകടനം രാജ്യത്തിന്റെ മനോവീര്യം വർദ്ധിപ്പിച്ചു. കൂടാതെ അത് പൗരന്മാർക്ക് തല ഉയർത്തി നടക്കാനുള്ള സാഹചര്യം സൃഷ്ടിക്കുകയും ചെയ്തു'.- രാജ്നാഥ് സിംഗ് പറഞ്ഞു. കരസേനാ മേധാവി ജനറൽ എം.എം. നരവനെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഉറച്ച നിലപാടെടുക്കാനും തങ്ങളുടെ പ്രദേശം സംരക്ഷിക്കാനുമുള്ള ഇന്ത്യയുടെ തീരുമാനം രാജ്നാഥ് സിംഗ് ആവർത്തിച്ചു. ചൈനയെ എടുത്തു പറയാതെ 'ഏതെങ്കിലും മഹാശക്തി' എന്ന പദമുപയോഗിച്ചായിരുന്നു സിംഗിന്റെ വിമർശനം.
'ഞങ്ങൾക്ക് യുദ്ധം വേണ്ട, എല്ലാവരുടെയും സുരക്ഷയ്ക്കാണ് ഞങ്ങൾ മുൻഗണന നൽകുന്നത്. എന്നാൽ ഇക്കാര്യം ഞാൻ വ്യക്തമായി പറയാൻ ആഗ്രഹിക്കുന്നു. ഏതെങ്കിലും മഹാശക്തി നമ്മുടെ അഭിമാനത്തെ വ്രണപ്പെടുത്താൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിന് ഉചിതമായ മറുപടി നൽകാൻ കെൽപ്പുള്ളവരാണ് നമ്മുടെ സൈനികർ'-അദ്ദേഹം പറഞ്ഞു.
ജൂണിൽ ഗാൽവാൻ താഴ്വരയിൽ ചൈനയുമായുണ്ടായ ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികരാണ് വീരമൃത്യുവരിച്ചത്. അതിനു ശേഷം ഇന്ത്യ-ചൈന ബന്ധം നല്ല രീതിയിലല്ല മുന്നോട്ടുപോവുന്നത്.