തിരുവനന്തപുരം: കുപ്പിവെള്ളത്തിന് ആവശ്യക്കാർ കൂടുന്നതിനനുസരിച്ച് ഉത്പാദനവും വിതരണവും വർദ്ധിപ്പിക്കുമെന്നും മിതമായ നിരക്കിൽ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അരുവിക്കരയിൽ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ സ്ഥാപിച്ച 'ഹില്ലി അക്വാ' കുപ്പിവെള്ള പ്ലാന്റിന്റെ ഉദ്ഘാടനം വിഡിയോ കോൺഫറൻസിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഒന്നാം ഘട്ടത്തിൽ 20 ലിറ്ററിന്റെ കുപ്പിവെള്ളം 60 രൂപയ്ക്ക് വിതരണം ചെയ്യും. കുപ്പികൾ പ്ലാന്റിൽ നിർമിക്കും. 20 ലിറ്ററിന്റെ 2,720 കുപ്പികൾ പ്രതിദിനം നിറയ്ക്കാനാകുന്ന അത്യാധുനിക പ്ലാന്റാണ്. അര ലിറ്റർ മുതൽ രണ്ടു ലിറ്റർവരെ നിറയ്ക്കാവുന്ന മറ്റു രണ്ടു പ്ളാന്റുകളുമുണ്ട്.തുടർന്നുള്ള മാസങ്ങളിൽ മറ്റു അളവിലുള്ള കുപ്പികളിലും വെള്ളം എത്തും.
വിതരണത്തിനും വിപണനത്തിനും കുടുംബശ്രീ തിരുവനന്തപുരം യൂണിറ്റിനു കീഴിൽ 'സാന്ത്വനം' എന്ന പേരിൽ ആറുപേരടങ്ങുന്ന സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
20 ലിറ്ററിന്റെ കുപ്പിവെള്ളം 60 രൂപയേക്കാൾ കുറഞ്ഞ നിരക്കിൽ നൽകാനുള്ള സാദ്ധ്യത പരിശോധിക്കണമെന്ന് അദ്ധ്യക്ഷത വഹിച്ച ജലവിഭവ മന്ത്രി കെ. കൃഷ്ണൻകുട്ടി സ്ഥാപനത്തോട് ആവശ്യപ്പെട്ടു. നിലവിൽ തൊടുപുഴ പ്ളാന്റിൽ നിന്ന് 'ഹില്ലി അക്വാ' കുപ്പിവെള്ളം വിപണിയിലെത്തുന്നുണ്ട്. സംസ്ഥാന സർക്കാരിന്റെ 100 ദിന പദ്ധതിയിൽപ്പെടുത്തിയാണ് അരുവിക്കര പ്ലാന്റിന്റെ നിർമാണം പൂർത്തിയാക്കിയത്.
അരുവിക്കരയിലെ ഹില്ലി അക്വാ പ്ലാന്റ് വളപ്പിൽ നടന്ന ചടങ്ങിൽ കെ.എസ്. ശബരിനാഥൻ എം.എൽ.എ. ആദ്യ വിൽപ്പന നടത്തി. കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ഡോ. ഷൈജു ഏറ്റുവാങ്ങി. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. അമ്പിളി, അരുവിക്കര പഞ്ചായത്ത് പ്രസിഡന്റ് കളത്തറ മധു, ജില്ലാ പഞ്ചായത്ത് മെമ്പർ വെള്ളനാട് ശശി, അരുവിക്കര പഞ്ചായത്ത് മെമ്പർ ഗീതാ ഹരികുമാർ, കെ.ഐ.ഐ.ഡി.സി മാനേജിംഗ് ഡയറക്ടർ എൻ. പ്രശാന്ത്, ചീഫ് എൻജിനീയർ ടെറൻസ് ആന്റണി, ഫിനാൻസ് മാനേജർ സോമശേഖരൻ നായർ തുടങ്ങിയവർ പങ്കെടുത്തു.