കൊല്ലം: ബിജെപി കൊട്ടാരക്കര മണ്ഡലം കമ്മിറ്റി അംഗവും എബിവിപി നഗർ പ്രസിഡന്റും ആർഎസ്എസ് കൊട്ടാരക്കര മണ്ഡലം കാര്യവാഹകുമായിരുന്ന വിഷ്ണു വല്ലം ഡിവൈഎഫ്ഐയിൽ ചേർന്നു. 21 വർഷങ്ങൾ നീണ്ട സംഘ്പരിവാർ ബന്ധം അവസാനിപ്പിച്ചുകൊണ്ടാണ് വിഷ്ണു ഇടത് യുവജന സംഘടനയുടെ ഭാഗമായിരിക്കുന്നത്.
യുവമോര്‍ച്ച നിയോജക മണ്ഡലം പ്രസിഡന്റായും വിഷ്ണു പ്രവർത്തിച്ചിരുന്നു. കൊട്ടാരക്കര അബ്ദുള്‍ മജീദ് സ്മാരകത്തില്‍ ചേര്‍ന്ന ചടങ്ങില്‍ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എസ്ആര്‍ അരുണ്‍ബാബു വിഷ്ണുവിനെ ചുവന്ന മാലയിട്ട് സ്വീകരിച്ചു.
സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ബി രാഘവന്, ഡിവൈഎഫ്ഐ നെടുവത്തൂര്‍ ബ്ലോക്ക് സെക്രട്ടറി എ അഭിലാഷ്, ബ്ലോക്ക് പ്രസിഡന്റ് ജെ അനുരൂപ്, കൊട്ടാരക്കര ബ്ലോക്ക് പ്രസിഡന്റ് ഫൈസല്‍ ബഷീര്‍, ആര് പ്രശാന്ത്, അമീഷ് ബാബു, രാംകുമാര്‍, എന്‍ നിയാസ്, ഗോപീകൃഷ്ണന് എന്നിവര്‍ സ്വീകരണച്ചടങ്ങില്‍ പങ്കെടുത്തു.
വിഷ്ണു വല്ലം ഡിവൈഎഫ്ഐയുടെ ഭാഗമായതോടെ നിരവധി ബിജെപി/സംഘപരിവാർ അനുകൂലികൾ ഇദ്ദേഹത്തിന്റെ സോഷ്യൽ മീഡിയാ പ്രൊഫൈലിൽ അസഭ്യവർഷവുമായി എത്തിയിട്ടുണ്ട്. പഴയ ചിത്രം മാറ്റി സോഷ്യലിസ്റ്റ് വിപ്ലവകാരിയായ ഏർണെസ്റ്റോ ചെഗുവേരയുടെ ഫോട്ടോയാണ് ഇപ്പോൾ വിഷ്ണു തന്റെ പ്രൊഫൈൽ ചിത്രമാക്കിയിരിക്കുന്നത്.