ന്യൂഡൽഹി: കൊവിഡ് വാക്സിൻ നിർമ്മിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ പുകഴ്ത്തി ബ്രിട്ടൻ. ജൂണിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ അതിഥിയായി പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ക്ഷണിക്കുകയും ചെയ്തു. ജി7 ഉച്ചകോടിക്ക് മുമ്പ് ബോറിസ് ജോൺസൺ ഇന്ത്യ സന്ദർശിച്ചേക്കുമെന്നും ബ്രിട്ടീഷ് ഹൈകമ്മീഷൻ അറിയിച്ചു.
ഇന്ത്യയ്ക്ക് പുറമേ ഓസ്ട്രേലിയ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളെയും ഉച്ചകോടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ജൂൺ 11 മുതൽ 14 വരെ കോൺവാളിൽ നടക്കുന്ന ഉച്ചകോടിയിൽ ബ്രിട്ടൺ, കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, യു.എസ്.എ. എന്നീ രാജ്യങ്ങളും യൂറോപ്യൻ യൂണിയനും പങ്കെടുക്കും.
ഇന്ത്യയെ 'ലോകത്തിന്റെ ഫാർമസി' എന്ന് വിശേഷിപ്പിച്ച ബ്രിട്ടൻ കൊവിഡ് വാക്സിൻ നിർമിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ പ്രശംസിക്കുകയും ചെയ്തു. മഹാമാരിക്കാലത്ത് ബ്രിട്ടനും ഇന്ത്യയും ഒരുമിച്ച് പ്രവർത്തിച്ചുവെന്നും ഹൈകമ്മീഷൻ വ്യക്തമാക്കി.