ന്യൂഡൽഹി: ഡൽഹിയിൽ സമരം നടത്തുന്ന കർഷകർക്കും അവരെ പിന്തുണയ്ക്കുന്നവർക്കും എൻ.ഐ.എ സമൻസ് അയച്ച വിഷയത്തിൽ രൂക്ഷ വിമർശനവുമായി ശിരോമണി അകാലി ദൾ. സമരത്തിന് പിന്തുണ നൽകുന്നവരെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്താനാണ് ശ്രമമെന്ന് അകാലി ദൾ നേതാവ് സുഖ്ബീർ സിംഗ് ബാദൽ പറഞ്ഞു.
കർഷകസമരത്തിന്റെ അവരെ പിന്തുണയ്ക്കുന്നവരെയും ചോദ്യം ചെയ്യാനായി വിളിപ്പിച്ച ഇ.ഡിയുടേയും എൻ.ഐ.എയുടെയും നടപടിയെ ശക്തമായ ഭാഷയിൽ അപലപിക്കുന്നു. അവർ രാജ്യദ്രോഹികളല്ല. ഒമ്പതാംവട്ട ചർച്ചയും പരാജയപ്പെട്ട സാഹചര്യത്തിൽ കർഷകരെ ഭീഷണിപ്പെടുത്താനാണ് കേന്ദ്രസർക്കാർ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.
കേന്ദ്രസർക്കാറിന്റെ നിർദേശപ്രകാരമാണ് നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻ.ഐ.എ) പ്രവർത്തിക്കുന്നതെന്ന് പഞ്ചാബി അഭിനേതാവ് ദീപ് സിദ്ദു പറഞ്ഞു.
കർഷക നേതാക്കൾ, ആക്ടിവിസ്റ്റുകൾ, സമരത്തെ അനുകൂലിക്കുന്ന പ്രമുഖർ തുടങ്ങി 40ഓളം പേർക്കാണ് എൻ.ഐ.എ നോട്ടീസ് അയച്ചത്. ഖാലിസ്ഥാനി സംഘടനകൾ കർഷക പ്രക്ഷോഭത്തിൽ നുഴഞ്ഞുകയറിയതായി ശ്രദ്ധയിൽപ്പെട്ടെന്നും വിദേശത്ത് നിന്ന് ഫണ്ട് ശേഖരിക്കുന്നുവെന്നുമാണ് എൻ.ഐ.എയുടെ ആരോപണം.