ന്യൂഡൽഹി: ഇ.പി.എഫ് അംഗങ്ങൾക്ക് മുഴുവൻ ശമ്പളത്തിനും ആനുപാതികമായി ഉയർന്ന പെൻഷൻ സാദ്ധ്യമാക്കുന്ന വിധിയ്ക്കെതിരെ ഇ.പി.എഫ്.ഒ. നൽകിയ പുനഃപരിശോധനാ ഹർജിയിൽ ഇന്ന് സുപ്രീംകോടതി വാദം കേൾക്കും.
ഇതിനിടെ, സുപ്രീംകോടതി വിധിയ്ക്ക് വഴിവച്ച കേരള ഹൈക്കോടതി വിധി മറ്റു കക്ഷികളെ കേൾക്കാതെയായതിനാൽ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ അപേക്ഷ നൽകി. 21 മാസത്തിന് ശേഷം കേസ് ഇന്ന് ജസ്റ്റിസ് യു.യു. ലളിത് അദ്ധ്യക്ഷനായ ബെഞ്ച് പരിഗണിക്കാനിരിക്കെയാണ് ഉയർന്ന പെൻഷൻ പ്രായോഗികമല്ലെന്ന് വ്യക്തമാക്കി തൊഴിൽമന്ത്രാലയം പുതിയ അപേക്ഷ നൽകിയത്. അധികരേഖകൾ സമർപ്പിക്കാൻ അനുമതി തേടിയിട്ടുമുണ്ട്.
ശമ്പളത്തിന് ആനുപാതികമായി പെൻഷൻ ഉറപ്പുവരുത്തുന്ന വിധി 2018 ഒക്ടോബർ 12നാണ് കേരള ഹൈക്കോടതി പുറപ്പെടുവിച്ചത്.സുപ്രീംകോടതി 2019 ഏപ്രിൽ ഒന്നിന് ഈ വിധി ശരിവച്ചു. ഹൈക്കോടതിയും സുപ്രീംകോടതിയും തൊഴിലാളികൾക്ക് അനുകൂലമായി വിധിച്ചിട്ടും അപ്പീലും പുനഃപരിശോധനാ ഹർജിയും നിലനിൽക്കുന്നുവെന്നു കാട്ടി ഇ.പി.എഫ്.ഒ. തൊഴിലാളികൾക്ക് ഉയർന്ന പെൻഷൻ നിഷേധിക്കുകയാണ്.
സാമ്പത്തിക അടിത്തറ
തകർക്കുമെന്ന് കേന്ദ്രം
ഇ.പി.എസിലേക്കുള്ള തൊഴിലാളിയുടെ വിഹിതം കണക്കാക്കാൻ 15,000 രൂപയുടെ ശമ്പള പരിധി എടുത്തകളഞ്ഞ ഉത്തരവ് എതിർത്താണ് പ്രധാനമായും കേന്ദ്രം സുപ്രീംകോടതിയിൽ പുതിയ അപേക്ഷ നൽകിയിരിക്കുന്നത്. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്നവരെ ലക്ഷ്യമിട്ടാണ് 15,000 രൂപയുടെ പരിധി നിശ്ചയിച്ചതിരുന്നത്.ഈ പരിധി എടുത്തുകളയുന്ന വിധി നടപ്പാക്കിയാൽ ഇ.പി.എസിന് 15,28,519.47 കോടി രൂപയുടെ കമ്മിയുണ്ടാകും. ഹൈക്കോടതിയുടെ വിധി വന്നശേഷം 839.76 കോടി രൂപ ഇ.പി.എഫ്.ഒ.യ്ക്ക് നൽകേണ്ടിവന്നു. വിധികാരണം 50 മടങ്ങ് വരെയാണ് പെൻഷൻ വർധിച്ചത്. അസാധാരണമായി വർധിക്കുന്ന ഈ തുക നിശ്ചിത കാലയളവിൽ തിരിച്ചുപിടിക്കുക സാധ്യമല്ല. അതിനാൽ, വിധി സ്റ്റേ ചെയ്യണമെന്ന് അപേക്ഷയിൽ ആവശ്യപ്പെട്ടു.