ന്യൂഡൽഹി: നിയമസഭ തിരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും മത്സരിക്കും. ഉമ്മൻചാണ്ടി കൂടി മത്സരിക്കണമെന്ന സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിന് ഹൈക്കമാൻഡിന്റെ പച്ചക്കൊടി ലഭിച്ചു. നേതൃത്വം ആർക്കെന്ന് ഇപ്പോൾ ചർച്ചയാക്കില്ല. മുഖ്യമന്ത്രി ആരെന്നത് തിരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കാമെന്നും ആണ് ഹൈക്കമാൻഡ് തീരുമാനം.
രമേശ് ചെന്നിത്തല മാത്രം മത്സരിക്കുമെന്നും ഉമ്മൻചാണ്ടിയുടെ സീറ്റ് മകന് നൽകുമെന്നും ഉൾപ്പടെയുളള അഭ്യൂഹങ്ങൾ നേരത്തെ ഉയർന്നിരുന്നു. എന്നാൽ ഉമ്മൻചാണ്ടി കൂടി മത്സരിച്ചേ മതിയാകൂ എന്ന തീരുമാനത്തിലേക്ക് ഹൈക്കമാൻഡ് എത്തിച്ചേരുകയായിരുന്നു. തത്ക്കാലം നേതാവ് ആരാണെന്ന ധാരണ വേണ്ട. രണ്ട് നേതാക്കളും മത്സരിച്ച് തിരഞ്ഞെടുപ്പ് വിജയിച്ച് വന്ന ശേഷം മുഖ്യമന്ത്രിയെ തീരുമാനിക്കാമെന്നാണ് ഹൈക്കമാൻഡ് സംസ്ഥാന നേതാക്കളെ അറിയിച്ചിരിക്കുന്നത്.
പ്രചാരണത്തിൽ ഹൈക്കമാൻഡിന്റെ ശക്തമായ ഇടപെടലുണ്ടാകും. എ കെ ആന്റണി ഉൾപ്പടെയുളള മുതിർന്ന നേതാക്കൾ പ്രചാരണത്തിനായി കേരളത്തിലെത്തും. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ആന്റണി കേരളത്തിലെത്തും. എല്ലാ ജില്ലകളും സന്ദർശിച്ച് കേരളത്തിൽ തന്നെ തങ്ങിയായിരിക്കും ആന്റണി തിരഞ്ഞെടുപ്പ് പ്രചാരണം നയിക്കുക.
ഉമ്മൻചാണ്ടി പുതുപ്പളളിയിൽ നിന്നും രമേശ് ചെന്നിത്തല ഹരിപ്പാട് നിന്നും തന്നെയാകും ജനവിധി തേടുക. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത്, ആരാണ് മുഖ്യമന്ത്രിസ്ഥാനാർത്ഥിയെന്ന കാര്യത്തിൽ ആശയക്കുഴപ്പങ്ങളുണ്ടായിരുന്നില്ല. മുഖ്യമന്ത്രിയായിരുന്ന്, ഉമ്മൻചാണ്ടി തന്നെയാണ് യു ഡി എഫിനെ നയിച്ചത്. എന്നാൽ ഇത്തവണ അങ്ങനെയല്ല സ്ഥിതി. രമേശ് ചെന്നിത്തലയാണ് പ്രതിപക്ഷനേതാവ്. ചെന്നിത്തല തന്നെയാണോ മുഖ്യമന്ത്രിസ്ഥാനാർത്ഥിയെന്ന ചോദ്യങ്ങളാണ് ഉയർന്നിരുന്നത്. ആരാണ് യു ഡി എഫിനെ നയിക്കുന്നത്, ലീഗോ അതോ കോൺഗ്രസോ എന്ന തരത്തിലുളള ചോദ്യങ്ങൾ പിണറായി അടക്കമുളളവർ യു ഡി എഫിനെ നോക്കി ഉന്നയിക്കുക കൂടി ചെയ്ത സാഹചര്യത്തിൽ, ഹൈക്കമാൻഡ് വളരെ സജീവമായി കേരളത്തിലെ പ്രചാരണത്തിന് നേതൃത്വം നൽകുമെന്നുറപ്പാണ്.