തിരുവനന്തപുരം: വാഹനങ്ങളിലെ കൂളിംഗ് ഫിലിമും കർട്ടനുകളും കണ്ടെത്താൻ സംസ്ഥാനത്ത് നടക്കുന്ന ഓപ്പറേഷൻ സ്ക്രീൻ പരിശോധനയിൽ വ്യാപക നടപടി തുടരുമ്പോഴും പരസ്യമായി നിയമം ലംഘിച്ച് വി ഐ പികൾ. സാധരണക്കാർക്ക് 1250 രൂപ പിഴ ചുമത്തുമ്പോൾ മന്ത്രിമാരും എം എൽ എമാരും ഉദ്യോഗസ്ഥരും കേരളത്തിൽ അങ്ങോളമിങ്ങോളം നിയമലംഘനം തുടരുകയാണ്. എല്ലാ ഉത്തരവകളും കാറ്റിൽ പറത്തിയാണ് തലസ്ഥാന നഗരത്തിന്റെ ഹൃദയഭാഗത്തിലൂടെ മന്ത്രിമാരും എം എൽ എമാരും സെക്രട്ടറിയേറ്റിലും നിയമസഭയിലും എത്തുന്നത്.
പരിശോധനയിൽ ആർക്കും ഇളവുണ്ടാകില്ലെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇന്നലെ മന്ത്രി കടകംപളളി സുരേന്ദ്രന്റെ വാഹനം പുറകിൽ കർട്ടനുമിട്ട് പരിശോധനയിക്കിടെ കടന്നുപോയി. പൈലറ്റ് അകമ്പടിയോടെ വേഗത്തിൽ രണ്ടാം ട്രാക്കിലൂടെ കടന്നുപോയപ്പോൾ മന്ത്രിയുടെ വാഹനം പരിശോധിക്കാനായില്ലെന്നാണ് ആർ ടി ഒയുടെ വിശദീകരണം. അതേസമയം കർട്ടനിട്ട് എത്തിയ തിരുവനന്തപുരം ഡി സി സി പ്രസിഡന്റിന്റെ വാഹനത്തിന് പിഴ ചുമത്തി.
ആദ്യഘട്ട നിയമ ലംഘനത്തിന് 1250 രൂപയാണ് പിഴ. പിഴ ചുമത്തിയ ശേഷവും കർട്ടനുകളും കൂളിംഗ് ഫിലിമുകളും നീക്കം ചെയ്തില്ലെങ്കിൽ രണ്ടാം ഘട്ടത്തിൽ രജിസ്ട്രേഷൻ റദ്ദാക്കുമെന്നാണ് മുന്നറിയിപ്പ്. റോഡ് സുരക്ഷാ മാസം, ഹെൽമറ്റ് ചലഞ്ച് എന്നിവയ്ക്കൊപ്പമാണ് ഇപ്പോൾ ഓപ്പറേഷൻ സ്ക്രീനും നടക്കുന്നത്. അതേസമയം, മന്ത്രിമാരുടെ വാഹനങ്ങൾ പരിപാലിക്കുന്നത് ടൂറിസം വകുപ്പാണെന്നും എല്ലാ വാഹനങ്ങളിൽ നിന്നും കർട്ടനുകൾ മാറ്റുമെന്നും ജോയിന്റ് ട്രാൻസ്പോർട്ട് കമ്മിഷണർ രാജീവ് പുത്തലത്ത് വ്യക്തമാക്കി.