കുണ്ടറ: അമ്മിക്കല്ലുകൊണ്ട് 81കാരിയായ വയോധികയുടെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചശേഷം മോഷണശ്രമം. കുഴിയം ആയിരവില്ലൻ ക്ഷേത്രത്തിനുസമീപം തടത്തിൽ പുത്തൻവീട്ടിൽ ഓമനയ്ക്കാണ് മോഷ്ടാക്കളുടെ ആക്രമണത്തിൽ പരിക്കേറ്റത്.ഇന്നലെ വെളുപ്പിന് നാലോടെ നിലവിളികേട്ട് ഓടിയെത്തിയ അയൽവാസികളാണ് പരിക്കേറ്റ ഓമനയെ ആശുപത്രിയിലെത്തിച്ചത്. ആക്രമിക്കാനായി അടുക്കളയിൽ നിന്നെടുത്ത അമ്മിക്കല്ല് കട്ടിലിൽ കിടപ്പുണ്ടായിരുന്നു. മുഖത്ത് മുറിവുകളും നീരുമുണ്ട്. വീടിന്റെ ഓടുകൾ ഇളക്കിമാറ്റിവച്ചിരുന്നു. അലമാരകളും മേശയും തുറന്നിട്ട നിലയിലാണ്. വിരലടയാള വിദഗ്ദ്ധരെത്താൻ വൈകിയതിനാൽ പണം നഷ്ടപ്പെട്ടോയെന്ന് കണ്ടെത്താനായിട്ടില്ല.
കഴിഞ്ഞ മാർച്ചിൽ ഓമനയുടെ വീടിന്റെ ഓടിളക്കി അകത്തുകടന്ന കള്ളന്മാർ രണ്ടരപ്പവന്റെ മാലയും കമ്മലുകളും മോഷ്ടിച്ചിരുന്നു. പൊലീസ് നായയും വിരലടയാള വിദഗ്ദ്ധരുമെത്തിയിട്ടും അന്ന് ആരെയും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ആദ്യത്തെ മോഷണത്തിനുശേഷം ഓമന മാല ധരിച്ചിട്ടില്ല. ഇത്തവണയും മോഷ്ടാക്കൾ വീട്ടമ്മയുടെ കമ്മൽ ഊരിയെടുക്കാൻ ശ്രമം നടത്തിയിട്ടുണ്ട്. കമ്മൽ വളഞ്ഞ നിലയിലാണ്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയ ശേഷം ഇവരെ തേവലപ്പുറത്തുള്ള ബന്ധുവീട്ടിലേക്കുകൊണ്ടുപോയി. ഓമന വീട്ടിൽ ഒറ്റയ്ക്കാണ് താമസം. കശുഅണ്ടി ഫാക്ടറിയിൽനിന്ന് വിരമിച്ചശേഷം വീടിനോടുചേർന്ന് ചെറിയകച്ചവടം നടത്തിവരുകയാണ്. മാർച്ചിലെ മോഷണത്തിനുശേഷം തമിഴ്നാട് സ്വദേശിയെ സംശയമുണ്ടെന്ന് ഒാമന അറിയിച്ചിരുന്നു. പൊലീസ് തമിഴ്നാട്ടുകാരനെ പിടികൂടി ചോദ്യംചെയ്തശേഷം വിട്ടയച്ചു.