ന്യൂഡൽഹി: ഉമ്മൻചാണ്ടി നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മേൽനോട്ട സമിതി ചെയർമാനാകും. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിലെ മുതിർന്ന നേതാക്കളുമായി ഹൈക്കമാൻഡ് നടത്തിയ ചർച്ചയിലാണ് തീരുമാനം. തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ രൂപീകരിക്കുന്നതിനുളള ചുമതലയും ഹൈക്കമാൻഡ് ഉമ്മൻചാണ്ടിയെയാണ് ഏൽപ്പിച്ചിരിക്കുന്നത്.
സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ അദ്ധ്യക്ഷതയിലാണ് യോഗം ചേർന്നത്. കേരളത്തിന്റെ ചുമതലയുളള ജനറൽ സെക്രട്ടറി താരിഖ് അൻവർ ചർച്ചയിൽ പങ്കെടുത്തു. തദ്ദേശ തിരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടി സജീവമല്ലാതിരുന്നത് പാർട്ടിയുടെ സാദ്ധ്യതകളെ ബാധിച്ചതായാണ് വിലയിരുത്തൽ. ഉമ്മൻചാണ്ടിയുടെ സജീവ പ്രവർത്തനം അനിവാര്യ ഘടമാണെന്ന് ഹൈക്കമാൻഡ് വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ചുമതല.
രമേശ് ചെന്നിത്തല, താരിഖ് അൻവർ, മുല്ലപ്പളളി രാമചന്ദ്രൻ, കെ മുരളീധരൻ, കെ സി വേണുഗോപാൽ, കെ സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, വി എം സുധീരൻ തുടങ്ങിയവർ മേൽനോട്ട സമിതിയിൽ അംഗങ്ങളായിരിക്കും. മുസ്ലീം ലീഗ് അടക്കമുളള ഘടകക്ഷികൾ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഉമ്മൻചാണ്ടി സജീവമായി ഇടപെണമെന്ന് ആവശ്യപ്പെട്ടിരുന്നു.
കേരളത്തിൽ ഇക്കുറി ഭരണത്തിലേറേണ്ടത് കോൺഗ്രസിന് അനിവാര്യമായതിനാൽ ഗ്രൂപ്പുപോരില്ലാതെ ഒരുമിച്ചു പ്രവർത്തിക്കാൻ ഹൈക്കമാൻഡ് നേതാക്കളോട് ആവശ്യപ്പെടുമെന്ന് ഉന്നതവൃത്തങ്ങൾ പറഞ്ഞു. ജനബന്ധവും ജയസാദ്ധ്യതയുമുളള സ്ഥാനാർത്ഥികളെ പരിഗണിക്കാനും സ്ത്രീകൾക്കും യുവാക്കൾക്കും അർഹമായ പ്രാധാന്യം നൽകാനും നിർദേശമുണ്ടാവും. സാമുദായിക സന്തുലനം ഉറപ്പാക്കാനും താത്കാലികമായുളള വിഷമത്തിൽ അകന്നു നിൽക്കുന്ന, പരമ്പരാഗതമായി കോൺഗ്രസിനൊപ്പം നിൽക്കുന്ന സാമുദായിക സംഘടനകളുടെ പിന്തുണ ഉറപ്പാക്കാൻ നേതാക്കൾ ശ്രദ്ധിക്കണമെന്നും ഹൈക്കമാൻഡ് ആവശ്യപ്പെടും.