ഇടുക്കി: ഇടുക്കി വാഗമണ്ണിലെ വമ്പൻ ഭൂമി കയ്യേറ്റം ഒഴിപ്പിക്കാൻ സംസ്ഥാന സർക്കാർ തീരുമാനം. ഇരുന്നൂറിലധികം റിസോർട്ടുകളുളള 55 ഏക്കറിലെ വൻ ഭൂമി കയ്യേറ്റമാണ് ഒഴിപ്പിക്കാൻ റവന്യു വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ഇന്ന് രാവിലെ 11 മണിയോടെ കയ്യേറ്റം ഒഴിപ്പിക്കൽ നടപടികൾ തുടങ്ങുമെന്നാണ് വിവരം.
റാണിമുടി എസ്റ്റേറ്റ് ഉടമ ജോളി സ്റ്റീഫനും പിതാവ് കെ ജെ സ്റ്റീഫനും ഭൂമി കയ്യേറിയ വാർത്ത വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. കയ്യേറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ഈ കയ്യേറ്റത്തിന് ഒത്താശ ചെയ്ത ഉദ്യോഗസ്ഥരെ കണ്ടെത്താൻ സർക്കാരിനോട് ശുപാർശ ചെയ്യുമെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.
1989ൽ വാഗമണ്ണിൽ ഭൂമി വാങ്ങിയ റാണിമുടി എസ്റ്റേറ്റ് ഉടമ ജോളി സ്റ്റീഫൻ തന്റെ സ്ഥലത്തോട് ചേർന്ന 55 ഏക്കർ സർക്കാർ ഭൂമി കൂടി കയ്യേറുകയായിരുന്നു. 1994 കാലഘട്ടത്തിൽ റവന്യൂ ഉദ്യോഗസ്ഥരുടെ സഹായത്തോടെ കയ്യേറ്റ ഭൂമിക്ക് പട്ടയമുണ്ടാക്കി. കയ്യേറിയ ഭൂമി പ്ലോട്ടുകളാക്കി മുറിച്ചു വിറ്റു. ഇവിടെയിപ്പോഴുളളത് ഇരുന്നൂറിലധികം റിസോർട്ടുകളാണ്.
ജോളി സ്റ്റീഫന്റെ മുൻ ഭാര്യ ഷേർളി മറ്റൊരു സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട് നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയപ്പോഴാണ് കയ്യേറ്റ വിവരം പുറത്തുവരുന്നത്. കയ്യേറ്റത്തിന് ജോളി സ്റ്റീഫന് എല്ലാ ഒത്താശയും ചെയ്തത് അന്നത്തെ പീരുമേട് താലൂക്കിലെയും വാഗമൺ വില്ലേജിലേയും ഉദ്യോഗസ്ഥരായിരുന്നു.