തിരുവനന്തപുരം: തിരഞ്ഞെടുപ്പ് മേൽനോട്ട സമിതി ചെയർമാനായി കോൺഗ്രസ് രാഷ്ട്രീയത്തിലേക്ക് ഉമ്മൻചാണ്ടി സജീവമാകാനിരിക്കെ സോളാർ കേസിന് വീണ്ടും ജീവൻവയ്ക്കുന്നു. യു ഡി എഫിനെ ഉമ്മൻചാണ്ടി നയിക്കുമെന്നിരിക്കെ നിയമസഭ തിരഞ്ഞെടുപ്പിൽ സോളാർ കേസ് വീണ്ടും പ്രചാരണ വിഷയമാകുമെന്ന് ഉറപ്പായി കഴിഞ്ഞു. അഞ്ച് പതിറ്റാണ്ടോളം നീണ്ട സംസ്ഥാന രാഷ്ട്രീയത്തിൽ ഉമ്മൻചാണ്ടിക്ക് പ്രതിച്ഛായ നഷ്ടം ഉണ്ടാക്കിയ ഏക കേസാണ് സോളാർ തട്ടിപ്പും അതുമായി ബന്ധപ്പെട്ട ലൈംഗിക ആരോപണങ്ങളും.
സോളാർ തട്ടിപ്പ് കേസിന്റെ അന്വേഷണ റിപ്പോർട്ട് ജസ്റ്റിസ് ശിവരാജൻ കമ്മിഷൻ സംസ്ഥാന സർക്കാരിന് സമർപ്പിച്ചിട്ട് വർഷം രണ്ട് കഴിഞ്ഞു. ഇതുവരെ ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാര്യമായ നടപടികൾ ഒന്നും പിണറായി സർക്കാർ സ്വീകരിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ ഇതിൽ നടപടികൾ ഉണ്ടാകുമെന്നാണ് വിവരം.
സോളാർ തട്ടിപ്പ് കേസിലെ പ്രതിയും ലൈംഗിക പീഡന കേസിലെ ഇരയും ആയ യുവതി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി എന്നാണ് ഏറ്റവും ഒടുവിലത്തെ വാർത്ത. ലൈംഗിക പീഡന കേസിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടാണ് കത്ത്. പരാതിക്കാരിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ സോളാർ കേസ് സി ബി ഐ അന്വേഷണത്തിന് സംസ്ഥാന സർക്കാർ വിടുമോ എന്ന ചോദ്യമാണ് ഇപ്പോൾ അവശേഷിക്കുന്നത്. അത്തരം ഒരു നീക്കം സർക്കാർ നടത്തിയാൽ അത് കോൺഗ്രസിന് വൻ തിരിച്ചടിയാകുമെന്ന് ഉറപ്പാണ്.
കോൺഗ്രസിലെ പ്രമുഖരായ ഉമ്മൻ ചാണ്ടി, കെ.സി വേണുഗോപാൽ, എം പിമാരായ അടൂർ പ്രകാശ്, ഹൈബി ഈഡൻ, എ പി അനിൽകുമാർ എം എൽ എ, ബി ജെ പി ദേശീയ ഉപാദ്ധ്യക്ഷൻ എ പി അബ്ദുളളക്കുട്ടി എന്നിവർക്കെതിരെ നിലവിൽ ലൈംഗിക പീഡന പരാതിയിൽ പൊലീസ് കേസ് എടുത്തിട്ടുണ്ട്. ഇതിൽ അന്വേഷണം നടക്കുന്നു എന്നാണ് പൊലീസ് പറയുന്നത്.
സോളാർ ലൈംഗിക പീഡന കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടാൽ അത് ബി ജെ പിയും ഉപയോഗപ്പെടുത്തിയേക്കും. കേരളത്തിലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ശിഥിലമാക്കാം എന്നത് മാത്രമല്ല, എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ കൂടി ലക്ഷ്യം വച്ചായിരിക്കും നീക്കങ്ങൾ.
കഴിഞ്ഞ നാലര വർഷത്തോളം കേരള രാഷ്ട്രീയത്തിൽ കാര്യമായി ഇടപെട്ടിട്ടില്ല ഉമ്മൻ ചാണ്ടി. തിരഞ്ഞെടുപ്പ് മേൽനോട്ട സമിതിയുടെ തലവനായി വീണ്ടും കളത്തിലിറങ്ങുമ്പോൾ, ഉമ്മൻ ചാണ്ടിയെ തളയ്ക്കാനുളള ബ്രഹ്മാസ്ത്രമായി ഈ കേസിനെ എൽ.ഡി.എഫ് സർക്കാർ ഉപയോഗിക്കുമോ എന്നാണ് ഇനി അറിയാനുളളത്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് കോൺഗ്രസിലെ ഗ്രൂപ്പ് തർക്കങ്ങൾ ആയിരുന്നു സോളാർ തട്ടിപ്പ് കേസിനെ ഇത്രയേറെ വലുതാക്കിയത് എന്ന് ആരോപണമുണ്ടായിരുന്നു. ബാർകോഴ കേസിലും അത്തരമൊരു ആരോപണം ഉയർന്നിരുന്നു. പുതിയ സാഹചര്യത്തിൽ പരാതിക്കാരിയുടെ നീക്കത്തെ കോൺഗ്രസ് എങ്ങനെ നേരിടുമെന്ന് കാത്തിരുന്ന് കാണാം.