കൊല്ലം: എ ഐ സി സി അംഗവും കെ പി സി സി ജനറൽ സെക്രട്ടറിയുമായ സി ആർ മഹേഷിന്റെ കുടുംബത്തിന് സഹകരണ ബാങ്കിന്റെ ജപ്തി നോട്ടിസ്. മഹേഷും അമ്മയും ഉൾപ്പടെ താമസിക്കുന്ന എട്ടംഗ കുടുംബം ഇതോടെ കടുത്ത പ്രതിസന്ധിയിലാണ്. പണം അടച്ചു തീർക്കാനുളള കുടിശിക മാത്രം 14.6 ലക്ഷത്തിലേറെ വരും. ജപ്തി നടപടികളുടെ ഭാഗമായി ഈ മാസം വസ്തു അളന്ന് തിട്ടപ്പെടുത്തുമെന്ന് കാണിച്ച് മഹേഷിന്റെ അമ്മ കരുനാഗപ്പളളി തഴവ ചെമ്പകശേരി വീട്ടിൽ ലക്ഷ്മികുട്ടിയമ്മയ്ക്ക് ബാങ്കിന്റെ നോട്ടീസ് ലഭിച്ചു.
കരുനാഗപ്പളളി സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിൽനിന്ന് 2015ൽ മഹേഷിന്റെ അമ്മയുടെ പേരിലുളള വസ്തുവും വീടും പണയപ്പെടുത്തി എടുത്ത വായ്പയാണ് കുടിശിക പെരുകി 23.94 ലക്ഷത്തിലേറെ രൂപയുടെ ബാദ്ധ്യതയായിരിക്കുന്നത്. മഹേഷിന്റെ അച്ഛൻ രാജശേഖരൻ, 6 വർഷം മുമ്പ് മരിച്ചിരുന്നു. ലക്ഷ്മിക്കുട്ടിയമ്മ, മകൻ മഹേഷ്, ഭാര്യ, മൂന്ന് കുട്ടികൾ, മൂത്ത മകനും പ്രൊഫഷണൽ നാടകകൃത്തുമായ സി ആർ മനോജ്, ഭാര്യ എന്നിവരാണ് ഈ വീട്ടിൽ താമസം.
രണ്ടു പ്രമാണങ്ങളായുളള വസ്തുവിന്റെ ഒരു ഭാഗം തഴവ സർവീസ് സഹകരണ ബാങ്കിൽ പണയം വച്ചും കടമെടുത്തിട്ടുണ്ട്. ഇതും കുടിശികയായി കിടക്കുകയാണ്. സി പി ഐ തഴവ ലോക്കൽ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറിയും എ ഐ വൈ എഫ് നേതാവുമായിരുന്ന സി ആർ മനോജ് ഇപ്പോൾ പൂർണ സമയ നാടകപ്രവർത്തകനാണ്. കൊവിഡ് മൂലം നാടകാവതരണമൊക്കെ നിലച്ചതോടെ ആ വഴിക്കുണ്ടായിരുന്ന കുടുംബത്തിന്റെ വരുമാനവും നിലച്ചു.
മഹേഷ് പൂർണസമയ രാഷ്ട്രീയ പ്രവർത്തകനാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കരുനാഗപ്പളളിയിൽ മത്സരിച്ച് പരാജയപ്പെട്ട മഹേഷിന് ആ വഴിക്കും സാമ്പത്തിക ബാദ്ധ്യതയുണ്ട്. വായ്പാ കുടിശിക അടച്ചു തീർക്കാൻ സാവകാശം അനുവദിക്കണമെന്നാവശ്യപ്പെട്ട് സഹകരണ മന്ത്രി കടകംപളളി സുരേന്ദ്രൻ, സഹകരണ രജിസ്ട്രാർ, ബാങ്ക് പ്രസിഡന്റ് തുടങ്ങിയവർക്ക് അപേക്ഷ നൽകി കാത്തിരിക്കുകയാണ് മഹേഷിന്റെ കുടുംബം.