ബംഗളൂരു: കർണാടകയിലെ ശിവമോഗയിൽ ക്വാറിയിലേക്ക് പോവുകയായിരുന്ന ട്രക്കിൽ നടന്ന സ്ഫോടനത്തിൽ എട്ട് മരണം. മൃതദേഹങ്ങൾ ചിന്നിച്ചിതറി. സ്ഫോടനത്തിന്റെ പ്രകമ്പനം നാല് ജില്ലകളിൽ അനുഭവപ്പെട്ടു. ആദ്യം ഭൂചലനമെന്നാണ് കരുതിയത്. എന്നാൽ പിന്നീടാണ് സ്ഫോടനത്തിന്റെ പ്രകമ്പനമാണ് അനുഭവപ്പെട്ടത് എന്ന് മനസിലായത്.
ക്രഷർ യൂണിറ്റിലേക്ക് കൊണ്ടുപോവുകയായിരുന്ന ജലാറ്റിൻ സ്റ്റിക്കുകളാണ് പൊട്ടിത്തെറിച്ചതെന്ന് ജില്ലാ കളക്ടർ പറഞ്ഞു. ശിവമോഗയിൽ ഹുനസോടു വില്ലേജിലെ ക്വാറിയിലേക്കാണ് ട്രക്ക് പോയത്. മരിച്ച എല്ലാവരും തൊഴിലാളികളാണെന്നാണ് വിവരം. പൊട്ടിത്തെറിയുടെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
ബോംബ് സ്ക്വാഡിന്റെ പരിശോധനയ്ക്ക് ശേഷമേ എന്തെങ്കിലും പറയാൻ സാധിക്കൂവെന്ന് പൊലീസ് വ്യക്തമാക്കി. അപകടത്തെ തുടർന്നുണ്ടായ പ്രകമ്പനത്തിൽ റോഡുകളിൽ വിളളൽ വീണു. വീടുകൾക്ക് കേടുപാടുകളും സംഭവിച്ചിട്ടുണ്ട്.