നാഗർകോവിൽ: ആരുവാമൊഴിയിൽ കല്യാണ ബ്രോക്കറെ കാറിൽ തട്ടിക്കൊണ്ടുപോയി 23 പവൻ സ്വർണം കവർന്നു. തിരുന്നെൽവേലി, പനകുടി, മേൽതെരുവ് സ്വദേശി കന്തസ്വാമിയുടെ (75) സർണമാണ് കവർന്നത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. പൊലീസ് പറയുന്നത് ഇങ്ങനെ: ഒരാഴ്ച മുമ്പ് അഞ്ചുഗ്രാമത്തിലുള്ള ചിലർ കല്യാണ ബ്രോക്കറായ കന്തസ്വാമിയെ വീട്ടിൽ വന്ന് കാണുകയും തങ്ങളുടെ കുടുംബത്തിലെ ഒരു പയ്യന് വിവാഹം ആലോചിക്കുന്നതായും നിങ്ങളുടെ കൈവശം വിവാഹ പ്രായമായ പെൺകുട്ടികൾ ഉണ്ടെങ്കിൽ അറിയിക്കണമെന്നും പറഞ്ഞു.
ശേഷം അഞ്ചുഗ്രാമത്തിൽ കൂട്ടിക്കൊണ്ടുപോയി വിവാഹം നോക്കുന്ന യുവാവിന്റെ വീടെന്ന് പേരിൽ ഒരു വീട് കാണിച്ചിട്ട് തിരികെ എത്തിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് വീണ്ടും അതേ ആളുകൾ കന്തസ്വാമിയുടെ വീട്ടിലെത്തി ഒരു പെൺകുട്ടിയെ തങ്ങൾ കണ്ടു വച്ചിട്ടുണ്ടെന്നും സംസരിച്ച് കാര്യങ്ങൾ ശരിയാക്കണമെന്നും പറഞ്ഞായിരുന്നു കാറിൽ കയറ്റിക്കൊണ്ടുപോയത്. മുപ്പന്തലിൽ എത്തിയപ്പോൾ കാറിൽ ഉണ്ടായിരുന്നവർ കത്തി കൊണ്ട് കാന്തസ്വാമിയെ കുത്തി പരികേൽപ്പിച്ചു.
കഴുത്തിലുണ്ടായിരുന്ന 11 പവന്റെ മാല, 7 പവന്റെ ബ്രേസ്ലെറ്റ്, 5 പവന്റെ മോതിരം എന്നിവ ഊരിയെടുത്ത ശേഷം റോഡരികിൽ ഉപേക്ഷിച്ചു. റോഡരികിൽ അബോധാവസ്ഥയിൽ കണ്ട നാട്ടുകാരാണ് വിവരം ആരുവാമൊഴി പൊലീസിനെ അറിയിച്ചത്. സ്ഥലത്തെത്തിയ പൊലീസ് കന്തസ്വാമിയെ ആശുപത്രിയിലെത്തിച്ചു. ഇന്നലെ കന്തസ്വാമിക്ക് ബോധം വന്നപ്പോഴാണ് മോഷണവിവരം അറിയുന്നത്. ആരുവാമൊഴി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.