കൊല്ലം: മകളുടെ ഒമ്പതു പവന്റെ താലിമാല വഴിയിൽവച്ചു തട്ടിപ്പറിക്കാൻ അമ്മയുടെ ക്വട്ടേഷൻ. മരുമകനെ നന്നായി പെരുമാറാനും ആവശ്യപ്പെട്ടു. കാര്യം നടന്നെങ്കിലും ഇന്നലെ അമ്മ അറസ്റ്റിലായി.സംഭവം നടന്നത് ഡിസംബർ 23ന് എഴുകോൺ കാക്കക്കോട്ടൂരിലാണ്. രണ്ടാഴ്ച കഴിഞ്ഞ് ക്വട്ടേഷൻ സംഘം അറസ്റ്റിലായതോടെയാണ് കഥയുടെ ചുരുളഴിഞ്ഞത്. അരലക്ഷം രൂപയ്ക്കായിരുന്നു ക്വട്ടേഷൻ.
പൊലീസ് പറയുന്നത്: യുവതിയുടെ മാതാവ് കേരളപുരം കല്ലൂർവിള വീട്ടിൽ നജിയാണ് (48) ക്വട്ടേഷൻ നൽകിയത്. ഏക മകളും രണ്ടാം ഭർത്താവായ തൃശൂർ സ്വദേശി ജോബിനും നജിയുടെ ചെലവിലായിരുന്നു കഴിഞ്ഞിരുന്നത്. മകളും മരുമകനും ജോലിക്കു പോയിരുന്നില്ല. എന്നും ചെലവിനു കൊടുക്കാൻ കഴിയില്ലെന്ന് നജി പറഞ്ഞതോടെ വഴക്കായി. റോബിൻ നജിയെ ശാരീരികമായി ഉപദ്രവിച്ചു. പകവീട്ടാനാണ് ജോബിനെ ഉപദ്രവിക്കാനും മാലതട്ടിപ്പറിക്കാനും ക്വട്ടേഷൻ നൽകിയത്.
ബൈക്കിൽ പോകവേ, തടഞ്ഞുനിറുത്തി ജോബിനെ ഉപദ്രവിച്ച സംഘം യുവതിയുടെ മാല പൊട്ടിച്ചെടുക്കുകയും ചെയ്തു. ക്വട്ടേഷൻ സംഘാംഗങ്ങളായ കൊല്ലം മങ്ങാട് അറനൂറ്റിമംഗലത്ത് ഷാർജാ മൻസിലിൽ ഷഹിൻഷാ (29), മങ്ങാട് അറനൂറ്റിമംഗലത്ത് വികാസ് ഭവനിൽ വിശ്വംഭരൻ വികാസ് (34), കിളികൊല്ലൂർ കരിക്കോട് മുതിരവിള വീട്ടിൽ കിരൺ (31) എന്നിവർ അറസ്റ്റിലായതോടെ നജി ഒളിവിൽ പോയി. എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം മേഖലയിലെ ലോഡ്ജുകളിലും ബന്ധുക്കളുടെ വീടുകളിലും മാറിമാറി താമസിച്ചു. ഇന്നലെ വർക്കലയിലെ വാടക ഫ്ളാറ്റിൽ നിന്നാണ് സൈബർ സെല്ലിന്റെ സഹായത്തോടെ എഴുകോൺ പൊലീസ് അറസ്റ്റ് ചെയ്തത്. മാല നിജയുടെ പക്കൽ നിന്ന് കണ്ടെടുത്തു.
സി.ഐ ശിവപ്രസാദ്, എസ്.ഐ ബാബു കുറുപ്പ്, എ.എസ്.ഐ ആഷിർ കോഹൂർ, സൈബർ സെൽ ഉദ്യോഗസ്ഥരായ എസ്.വി. വിബു, മഹേഷ് മോഹൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.