ഇരിങ്ങാലക്കുട: ഭർത്താവും വീട്ടുകാരും പല ആവശ്യങ്ങൾ പറഞ്ഞ് കോടിക്കണക്കിന് രൂപ തട്ടിയെന്ന ഇരിങ്ങാലക്കുട കണ്ഠേശ്വരം സ്വദേശിനിയുടെ പരാതിയിൽ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്. 424 പവൻ സ്വർണാഭരണങ്ങളും 2,97,85,000 രൂപയും പ്രതിമാസം ചിലവിന് 70,000 രൂപയും ഭർത്താവിൽ നിന്ന് ലഭിക്കാൻ യുവതിക്ക് അവകാശമുണ്ടെന്ന് ഇരിങ്ങാലക്കുട കുടുംബ കോടതി വിധിച്ചു.
ഭർത്താവായ കോഴിക്കോട് കോട്ടുളി സ്വദേശി മേപറമ്പത്ത് ഡോ. ശ്രീതു, ഭർതൃപിതാവ് ഗോപി, മാതാവ് മല്ലിക, സഹോദരൻ ശ്രുതി ഗോപി, ഭർതൃസഹോദരന്റെ ഭാര്യ ശ്രീദേവി എന്നിവർക്കെതിരെയാണ് യുവതി കുടുംബ കോടതിയിൽ ഹർജി നൽകിയത്. 2012 ലായിരുന്നു യുവതിയും ശ്രീതുമായിട്ടുള്ള വിവാഹം നടന്നത്.
എൻആർഐ ക്വാട്ടയിൽ തൃശ്ശൂർ മെഡിക്കൽ കോളേജിൽ എംഡി കോഴ്സിനുവേണ്ടി ഭർത്താവ് 1.11 കോടി രൂപ തന്റെ വീട്ടുകാരോട് വാങ്ങിയെന്നും, വീട് വയ്ക്കുന്നതിനും വാഹനം വാങ്ങുന്നതിനും കോടിക്കണക്കിന് രൂപ കൈപ്പറ്റിയെന്നും കാണിച്ചാണ് യുവതി ഹർജി നൽകിയത്. ഭർത്താവിൽ നിന്നും അദ്ദേഹത്തിന്റെ വീട്ടുകാരിൽ നിന്നും കടുത്ത ശാരീരിക മാനസിക പീഡനങ്ങൾ ഉണ്ടായെന്നും യുവതി ആരോപിച്ചിരുന്നു.അതേസമയം മകന്റെ സ്ഥിരം കസ്റ്റഡി ആവശ്യപ്പെട്ട് ഇയാൾ നൽകിയ ഹർജി കോടതി തള്ളി.