കരുനാഗപ്പള്ളി: ശാസ്താംകോട്ട എക്സൈസ് ഇൻസ്പെക്ടറായിരുന്ന എ. ജോസ് പ്രതാപിനെ വടിവാൾ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൈനാഗപ്പള്ളി കടപ്പാമുറി കുമ്പള കോളനി പനവിള പടിഞ്ഞാറ്റത്തിൽ ശേഖരൻ എന്നുവിളിക്കുന്ന ചന്ദ്രശേഖരനെ (46) കരുനാഗപ്പള്ളി അസിസ്റ്റന്റ് സെഷൻസ് ജഡ്ജ് സിനി പത്തുവർഷം കഠിന തടവിനും 50,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു.
പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി ശിക്ഷ അനുഭവിക്കണം. നിരവധി അബ്കാരി ക്രിമിനൽ കേസുകളിൽ പ്രതിയായ ശേഖരനെ റേഞ്ച് ഇൻസ്പെക്ടറായിരുന്ന ജോസ് പ്രതാപ് പല പ്രാവശ്യം മദ്യക്കകച്ചവടത്തിന് പിടികൂടിയിരുന്നു. തുടർന്ന് നിരവധി തവണ ജോസ് പ്രതാപിനെതിരെ ഫോണിലൂടെ ചന്ദ്രശേഖരൻ വധ ഭീഷണി മുഴക്കിയിരുന്നു. 2012 ഒക്ടോബർ 9ന് ജോസ് പ്രതാപും സംഘവും രാത്രി 9.45ഓടെ ശേഖരൻ മദ്യവില്പന നടത്തുന്ന കേന്ദ്രത്തിൽ പരിശോധനയ്ക്കായെത്തി.
ഈ സമയം ശേഖരനും കൂട്ടാളിയും ചേർന്ന് വടിവാൾ ഉപയോഗിച്ച് ജോസ് പ്രതാപിനെ വെട്ടാൻ ശ്രമിക്കുകയായിരുന്നു. ശാസ്താംകോട്ട പൊലീസ് ക്രൈം നമ്പർ 1073/2012 ആയി രജിസ്റ്റർ ചെയ്ത കേസ് പൊലീസ് സർക്കിൾ ഇൻസ്പെക്ടർ അലക്സ് ബേബിയാണ് അന്വേഷിച്ചത്.