ന്യൂഡൽഹി : കേന്ദ്രത്തിന്റെ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയ്ക്ക് കർഷകൻ കത്തയച്ചു . പഞ്ചാബിലെ ഫിറോസാപൂരിലെ കർഷകൻ ഹർപ്രീത് സിംഗാണ് മോദിയുടെ അമ്മ ഹീരാബെന്നിന് കത്തയച്ചത്.
സമരമുഖത്തുളള കർഷകർക്ക് വേണ്ടിയാണ് താൻ ഈ കത്തെഴുതുന്നതെന്നും മകനെ പറഞ്ഞു മനസിലാക്കി ഇതിൽ നിന്നും പിന്തിരിപ്പിക്കണമെന്നും ഹർപ്രീത് അപേക്ഷിച്ചു. അദാനി, അംബാനിമാരെ സന്തോഷിപ്പിക്കുന്ന നിയമം എത്രയും വേഗം പിൻവലിക്കണമെന്നും കത്തിലുണ്ട്. ഒരാൾക്കും തന്റെ അമ്മയെ കേൾക്കാതിരിക്കാൻ ആകില്ലെന്ന വിശ്വാസമാണ് തന്നെക്കൊണ്ട് കത്തെഴുതിച്ചതെന്നും ഹർപ്രീത് പറഞ്ഞു. മോദിയും താനടങ്ങുന്ന കർഷകരുടെ ആവശ്യം പരിഗണിക്കുമെന്ന് പ്രതീക്ഷയിലാണ് ഹർപ്രീത്.
രാജ്യത്തെ അന്നദാതാക്കൾ കുറേ ദിവസങ്ങളായി ഡൽഹിയിലെ റോഡുകളിലാണ് ഉറങ്ങുന്നത്. ഈ പ്രതിഷേധത്തിൽ പ്രായമായവർ തുടങ്ങി ചെറിയ കുട്ടികൾ വരെയുണ്ട്. തണുത്ത കാലാവസ്ഥ ഞങ്ങളെ പലരേയും രോഗികളാക്കുന്നുമുണ്ടെന്ന് ഹർപ്രീത് കത്തിൽ കുറിക്കുന്നു
കർഷകരോടൊപ്പം സമരം ചെയ്തതിന് ഹർപ്രീതിനെ സിംലയിൽ വച്ച് പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യം അനുവദിക്കുകയായിരുന്നു.