തിരുവനന്തപുരം: സംസ്ഥാനം നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് അടുക്കവേ, സോളാർ കേസുമായി ബന്ധപ്പെട്ട പീഡന പരാതികളിൽ സി.ബി.ഐ അന്വേഷണത്തിന് ശുപാർശ ചെയ്ത് സർക്കാർ ഉത്തരവിറക്കിയതോടെ രാഷ്ട്രീയ ഭൂകമ്പങ്ങൾക്ക് വഴിയൊരുക്കിയ കേസ് കോൺഗ്രസിനെതിരെ പ്രചാരണരംഗത്ത് ഒരിക്കൽക്കൂടി ആയുധമാക്കാൻ ഇടതു കളമൊരുക്കം.
തദ്ദേശ തിരഞ്ഞെടുപ്പിൽ അടിപതറിയ യു.ഡി.എഫിനെ രക്ഷിക്കാൻ ഉമ്മൻചാണ്ടിയെ പ്രചാരണസമിതി അദ്ധ്യക്ഷനാക്കിയതിനു പിന്നാലെയാണ് അദ്ദേഹത്തിനും കെ.സി.വേണുഗോപാൽ, എ.പി. അനിൽകുമാർ, അടൂർ പ്രകാശ്, ഹൈബി ഈഡൻ എന്നിവർക്കും എതിരായ കേസുകളിൽ സർക്കാരിന്റെ നീക്കം. ബി.ജെപി നേതാവ് എ.പി. അബ്ദുള്ളക്കുട്ടിക്കെതിരായ കേസും സി.ബി.ഐക്ക് ശുപാർശ ചെയ്തിട്ടുണ്ട്. സി.ബി.ഐ നിലപാട് നിർണായകമാകും.
സംസ്ഥാനത്തെ കേസുകളിൽ സി.ബി.ഐ അന്വേഷണത്തിന് മുൻകൂർ അനുമതി വേണമെന്ന് സക്കാർ നിലപാടെടുത്തതിനാൽ ആഭ്യന്തരവകുപ്പ് അഡി.ചീഫ് സെക്രട്ടറി ടി.കെ.ജോസ് ഇറക്കിയ ഉത്തരവിനൊപ്പം ഡൽഹി പൊലീസ് ആക്ട് അനുസരിച്ചുള്ള സംസ്ഥാനത്തിന്റെ പ്രത്യേക അനുമതിയും പുറത്തിറക്കി. ഇതിന്റെ തുടർച്ചയായി സി.ബി.ഐ അന്വേഷണം അഭ്യർത്ഥിച്ചുള്ള ഒൗദ്യോഗിക കത്തും ഉടൻ ഡൽഹിക്ക് അയയ്ക്കും.
സോളാറിലെ 12 കേസുകളിൽ ആറെണ്ണം അന്വേഷിക്കാൻ സംസ്ഥാന പൊലീസിന് പരിമിതിയുള്ളതിനാൽ സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് ജനുവരി 12ന് പരാതിക്കാരി മുഖ്യമന്ത്രി പിണറായി വിജയന് കത്തു നൽകിയെന്നും അതു മാനിച്ചാണ് തീുമാനമെന്നുമാണ് സർക്കാർ വിശദീകരണം. ഇരയുടെ പരാതി അവഗണിച്ചാൽ അവർ കോടതിയെ സമീപിച്ച് അനുകൂലവിധി നേടിക്കൂടെന്നില്ല. അപ്പോൾ സർക്കാരിന് ക്ഷീണമാകില്ലേ എന്ന ചോദ്യവും ഉയരുന്നു.
രാഷ്ട്രീയ മാനം വിപുലം
യു.ഡി.എഫിനെ നയിക്കാൻ ഉമ്മൻ ചാണ്ടി നിയോഗിക്കപ്പെട്ടതിനു പിന്നാലെ അദ്ദേഹത്തെയും ഹൈക്കമാൻഡിന്റെ ശക്തനായ പ്രതിനിധിയായി കേരളത്തിന്റെ കാര്യങ്ങളിൽ നിർണായകമായി ഇടപെടുന്ന എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെയും എം.പിമാരായ അടൂർ പ്രകാശ്, ഹൈബി ഈഡൻ, എ.പി. അനിൽകുമാർ എം.എൽ.എ എന്നിവരെയും ഒരുമിച്ചു പ്രഹരിച്ച് കോൺഗ്രസ് നേതൃത്വത്തെ പ്രതിരോധത്തിലാക്കാം.
കോൺഗ്രസ് വിട്ട് ബി.ജെ.പിയിലേക്കു ചേക്കേറി, ദേശീയ വൈസ് പ്രസിഡന്റായ എ.പി. അബ്ദുള്ളക്കുട്ടിയും കേസിലുള്ളതിനാൽ ബി.ജെ.പിക്കെതിരെയും ഇത് ആയുധമാണ്. ബി.ജെ.പിയെ ബാധിക്കുന്നതിനാൽ സി.ബി.ഐ ഇക്കാര്യത്തിൽ എന്തു നിലപാട് സ്വീകരിക്കുമെന്നതും പ്രധാനം. സ്വർണ്ണക്കടത്തിലും മറ്റും കേന്ദ്ര ഏജൻസികളെ തങ്ങൾക്കെതിരെ രാഷ്ട്രീയമായി ദുരുപയോഗിക്കുന്നതായി ഇടതുമുന്നണി പ്രചാരണം അഴിച്ചുവിട്ടിരുന്നു. സോളാറിൽ സി.ബി.ഐ വിമുഖത കാട്ടിയാൽ ആ ആരോപണം ഇടതുമുന്നണി കടുപ്പിക്കും. നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പേ ഇത് ചർച്ചയാക്കാം.
സോളാറിലെ നീക്കം സർക്കാരിന് തിരിച്ചടിയാകും.ജനങ്ങൾ എല്ലാം കാണുകയാണ്. എനിക്കെതിരെ അടക്കം പീഡനക്കേസുകൾ രജിസ്റ്റർ ചെയ്തിട്ടും, രണ്ട് വർഷം സർക്കാരിന്റെ കൈകൾ ആരെങ്കിലും പിടിച്ചുവച്ചിരിക്കുകയായിരുന്നോ. ജാമ്യമില്ലാത്ത വകുപ്പുകൾ അടക്കം ചുമത്തിയാണ് കേസെടുത്തത്. ഞങ്ങളാരും മുൻകൂർ ജാമ്യം തേടി കോടതികളിൽ പോയിട്ടില്ല. തെറ്റ് ചെയ്യാത്ത ഞങ്ങളെന്തിന് ഭയക്കണം?
ഉമ്മൻചാണ്ടി