തിരുവനന്തപുരം : എസ്.എ.ടി.യിൽ നടന്ന അതിസങ്കീർണ ശസ്ത്രക്രിയയിൽ 64 വയസുകാരിയുടെ വയറിൽ നിന്നും എട്ടുകിലോ തൂക്കമുള്ള മുഴ നീക്കം ചെയ്തു. കൊല്ലം സ്വദേശിനിയായ വൃദ്ധയുടെ ഗർഭപാത്രത്തിൽ നിന്നാണ് 30 സെന്റീ മീറ്റർ വീതം നീളവും വീതിയും ആഴവുമുള്ള മുഴ പുറത്തെടുത്തത്. വിശപ്പില്ലായ്മ, വയറുവേദന, ശരീരഭാരം കുറയൽ എന്നീ ലക്ഷണങ്ങളുമായാണ് വൃദ്ധ ഒൻപതു മാസം മുമ്പ് ആശുപത്രിയിലെത്തിയത്. മാത്രമല്ല, ഉയർന്ന രക്തസമ്മർദ്ദത്തിനും പ്രമേഹത്തിനും ചികിത്സയിലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ മുഴ കണ്ടെത്തി. കൊവിഡിൻെറ പശ്ചാത്തലത്തിൽ ചികിത്സയ്ക്കെത്താൻ തയ്യാറാകാതിരുന്ന രോഗി ശാരീരിക അസ്വസ്ഥതകൾ വർദ്ധിച്ചതിനെ തുടർന്ന് ഒൻപതു മാസങ്ങൾക്കു ശേഷമാണ് അശുപത്രിയിലെത്തിയത്. ചികിത്സയ്ക്കെത്താൻ വൈകിയതോടെ ഒൻപതുമാസം കൊണ്ട് ഗർഭാശയ മുഴ എട്ടു കിലോഗ്രാം തൂക്കത്തിലേയ്ക്ക് വളർന്നു വലുതായി. ഗൈനക്കോളജി വിഭാഗത്തിലെ ഡോ.ശ്രീലതയുടെ യൂണിറ്റിൽ അഡ്മിറ്റായ രോഗിയ്ക്ക് ഡോ.ബിന്ദു നമ്പീശൻ, ഡോ ജെ.സിമി എന്നിവരുടെ നേതൃത്വത്തിലാണ് അതിസങ്കീർണ്ണമായ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയാ വേളയിൽ രോഗിയ്ക്ക് നാലു യൂണിറ്റ് രക്തവും നൽകി.
അനസ്തേഷ്യാ വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസർ ഡോ.ജയകുമാർ, ഡോ.കൃഷ്ണ, ഡോ.അഞ്ജു, നഴ്സ് ലക്ഷ്മി എന്നിവർ ശസ്ത്രക്രിയയിൽ പങ്കാളികളായി.