ന്യൂഡൽഹി:ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ ഇന്ന് എഴുപത്തിരണ്ടാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കും.കൊവിഡ് പശ്ചാത്തലത്തിൽ ഇക്കുറി നിയന്ത്രിതമായ രീതിയിലാണ് രാജ്പഥിലെ റിപ്പബ്ലിക് ദിന പരേഡ് ഒരുങ്ങുന്നത്. കഴിഞ്ഞവർഷം ഒന്നരലക്ഷത്തോളം സന്ദർശകരാണ് പരേഡ് കാണാനെത്തിയതെങ്കിൽ ഇത്തവണ അത് 25,000 ആയി ചുരുക്കി. മാർച്ച് ചെയ്യുന്ന കണ്ടിജെന്റുകളുടെ എണ്ണം സാമൂഹിക അകലം കണക്കിലെടുത്ത് 144ൽ നിന്ന് 96 ആയി കുറച്ചു.
മുൻവർഷങ്ങളിൽ ചെങ്കോട്ടവരെ മാർച്ച് ചെയ്തിരുന്ന പരേഡ് ഇക്കുറി നാഷണൽ സ്റ്റേഡിയം വരെയേ ഉണ്ടാകൂ. കേന്ദ്രഭരണപ്രദേശമായ ലഡാക്ക് ആദ്യമായി പങ്കെടുക്കുന്നതാണ് ഇത്തവണത്തെ പ്രത്യേകതകളിലൊന്ന്.
കർഷകപ്രക്ഷോഭകർ പ്രഖ്യാപിച്ച ട്രാക്ടർ റാലി റിപ്പബ്ലിക് ദിനത്തിൽ ഉച്ചയ്ക്കുശേഷം നടത്താൻ ഡൽഹി പോലീസ് അനുമതി നൽകിയിട്ടുണ്ട്.ഇത്തവണത്തെ പരേഡിൽ ദുർഗ മാതാ കീ ജയ്, ഭരത് മാതാ കീ ജയ് തുടങ്ങിയ സ്തുതികൾക്കും കാഹളങ്ങൾക്കുമൊപ്പം അയ്യപ്പ സ്തുതിയും കേൾക്കാമെന്നതാണ് മറ്റൊരു പ്രത്യേകത. 'സ്വാമിയേ ശരണമയ്യപ്പ' എന്ന അയ്യപ്പ സ്തുതി മുഴക്കുന്നത് 861 ബ്രഹ്മോസ് റജിമെന്റ് കമാന്റാണ് മഹാമാരിക്കിടയിലും കേരളത്തിന് ആശ്വാസം എന്നുപറയുന്നത് കേരളത്തിന്റെ ഫ്ളോട്ടിന് ഇത്തവണ പരേഡിൽ പങ്കെടുക്കാനുള്ള അനുമതി ലഭിച്ചുവെന്നതാണ്. കഴിഞ്ഞ തവണ കേരളത്തിന് അവസരം ലഭിച്ചിരുന്നില്ല. കയർ മേഖലയേക്കുറിച്ചുള്ള രൂപശിൽപമാണ് ഇത്തവണ കേരളം ഒരുക്കുന്നത്.