കാസർകോട്: ഭക്ഷണം കഴിക്കാനെത്തിയ ആൾ റെസ്റ്ററന്റ് ഉടമയും ഭാര്യയും തമ്മിലുള്ള സംഭാഷണത്തിൽ ഇടപെടുകയും ഇത് ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തിൽ കറികത്തിയെടുത്ത് കഴുത്തിന് വെട്ടിയതിനെ തുടർന്ന് മംഗളൂരു ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട റെസ്റ്ററന്റ് ഉടമയ്ക്ക് അടിയന്തിര ശസ്ത്രക്രിയ നടത്തി.സംഭവത്തിൽ പ്രതിക്കെതിരെ കുറ്റകരമായ നരഹത്യാശ്രമത്തിന് കേസെടുത്തു. ചട്ടഞ്ചാൽ ഐ ഡി ബി ഐ ബാങ്കിന് സമീപത്ത് റെസ്റ്ററന്റ് നടത്തുന്ന ഗോപാലനെ (48) യാണ് അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. ശനിയാഴ്ച രാത്രി 8.30 മണിയോടെയാണ് സംഭവം. റെസ്റ്ററന്റ് പൂട്ടാറായ സമയമായതിനാൽ സംഭവം നടക്കമ്പോൾ റെസ്റ്ററന്റ് ഉടമ ഗോപാലനും ഭാര്യ ലക്ഷ്മിയും ഇവരുടെ 10 വയസുള്ള മകനും മാത്രമാണ് റെസ്റ്ററന്റിൽ ഉണ്ടായിരുന്നത്. റെസ്റ്ററന്റിൽ സ്ഥിരമായി ഭക്ഷണം കഴിക്കാനെത്താറുള്ള ശ്രീജിത്ത് എന്ന ഷാജി എന്നയാളാണ് റെസ്റ്ററന്റ് ഉടമയെ വെട്ടിയത്. ഐ പി സി 308, 324 വകുപ്പുകൾ അനുസരിച്ചാണ് പ്രതി ഷാജിക്കെതിരെ കേസെടുത്തിട്ടുള്ളത്. പൊലീസ് വലയിലായ ഇയാളുടെ അറസ്റ്റ് ഇന്നുണ്ടാകും.