കൊച്ചി: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രവാസി ക്ഷേമ പദ്ധതികളുടെ ഏകോപനത്തിന് പ്രത്യേക ടീം രൂപീകരിക്കുന്നത് ഗുണകരമായിരിക്കുമെന്ന് നോർക്ക ഡയറക്ടറും ബഹാസാദ് ഗ്രൂപ്പ് ചെയർമാനുമായ ജെ.കെ. മേനോൻ മുഖ്യമന്ത്രി പിണറായി വിജയനോട് പറഞ്ഞു. നവകേരളം മിഷന്റെ ഭാഗമായി മുഖ്യമന്ത്രി നടത്തിയ വീഡിയോ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലെത്തുന്ന പല പ്രവാസികളും സർക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികൾ അറിയുന്നില്ല. അതുകൊണ്ട് തന്നെ അർഹരായ കൂടുതൽ പേർ പദ്ധതികളുടെ ഗുണഭോക്താക്കളാകുന്നില്ല. പ്രവാസികളെ ബോധവാൻമാരാക്കുകയാണ് ആദ്യ ലക്ഷ്യം. പ്രത്യേക ടീം സർക്കാർ തലത്തിൽ രൂപീകരിക്കുന്നതോടെ ഈ പ്രശ്നം ഒഴിവാകുമെന്ന് മാത്രമല്ല, തുടർ നടത്തിപ്പും ഗുണകരമാകും.
സംസ്ഥാനത്തെ തരിശായ കൃഷിഭൂമികളിൽ പാട്ടം വ്യവസ്ഥയിൽ കൃഷി നടത്താനുള്ള പദ്ധതിയുണ്ട്. അതിൽ പ്രവാസികളെക്കൂടി ഉൾപ്പെടുത്തിയാൽ വൻ നിക്ഷേപത്തിനും കൃഷി വിപുലീകരണത്തിനും സാദ്ധ്യതയേറെയാണ്. ഇവിടെ നിന്നുള്ള കാർഷിക വിഭവങ്ങൾ സംസ്ഥാനത്തിനകത്ത് വിതരണം ചെയ്യുന്നതോടൊപ്പം വിദേശത്തേക്കും കയറ്റുമതി ചെയ്യാനാകും. പ്രവാസി പുനരുദ്ധാരണ പാക്കേജിനൊപ്പം അമേരിക്ക, യു.കെ, ഗൾഫ് മേഖലയിലെ മലയാളികളായ പ്രൊഫഷണലുകൾക്ക് കേരളത്തിൽ ലോക നിലവാരത്തിനുള്ള വിദ്യാഭ്യാസ കേന്ദ്രങ്ങൾ ആരംഭിക്കാനാകുമെന്നും ജെ.കെ. മേനോൻ പറഞ്ഞു.
നോർക്ക വൈസ് ചെയർമാനും, ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലി, നോർക്ക ഡയറക്ടറും ആർ.പി. ഗ്രൂപ്പ് സി.ഇ.ഒയുമായ ഡോ.രവി പിള്ള, നോർക്ക ഡയറക്ടറും ആസ്റ്റർ ഗ്രൂപ്പ് ചെയർമാനുമായ ഡോ. ആസാദ് മൂപ്പൻ, നോർക്ക ഡയറക്ടർമാരായ ഒ.വി.മുസ്തഫ, സി.വി റപ്പായി , ഗൾഫാർ ഗ്രൂപ്പ് ചെയർമാൻ പി.മുഹമദ്ദാലി, ലുലൂ ഫിനാൻഷ്യൽ ഗ്രൂപ്പ് എം.ഡി ആദീബ് അഹമദ് എന്നിവരും വീഡിയോ കോൺഫറൻസിൽ പങ്കെടുത്തു.