തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി എൽ ഡി എഫ് ജാഥ ഫെബ്രുവരി 13,14 തിയതികളിൽ ആരംഭിക്കും. സി പി എം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവനും സി പി ഐ നേതാവ് ബിനോയ് വിശ്വവുമാകും ജാഥകൾ നയിക്കുക. സി പി എം, സി പി ഐ സംസ്ഥാന സെക്രട്ടറിമാർ ജാഥ നയിക്കാനാണ് മുന്നണി യോഗം തീരുമാനിച്ചത്. എന്നാൽ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ജാഥാ ക്യാപ്റ്റൻ സ്ഥാനത്തു നിന്നും സി പി ഐ സെക്രട്ടറി കാനം രാജേന്ദ്രൻ പിന്മാറി. തുടർന്ന് ജാഥ നയിക്കാൻ പാർട്ടി നേതാവ് ബിനോയ് വിശ്വത്തെ സി പി ഐ പ്രതിനിധിയായി നിശ്ചയിക്കുകയായിരുന്നു.
വടക്കൻ മേഖലാ ജാഥ ഫെബ്രുവരി 13ന് കാസർകോട് നിന്നും തെക്കൻ മേഖലാ ജാഥ 14ന് എറണാകുളത്ത് നിന്നും തുടങ്ങും. ഫെബ്രുവരി 26ന് ജാഥ അവസാനിക്കും. തൃശൂരിലും തിരുവനന്തപുരത്തും ആയിട്ടായിരിക്കും ജാഥകളുടെ സമാപനം. ഇന്നത്തെ ഇടതു മുന്നണി യോഗത്തിൽ സീറ്റ് വിഭജനം ചർച്ചയായില്ല. അതു പിന്നീടാകാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. പാലാ സീറ്റുമായി ബന്ധപ്പെട്ട് ഇടഞ്ഞുനിൽക്കുന്ന മാണി സി കാപ്പൻ എൽ ഡി എഫ് യോഗത്തിൽ പങ്കെടുത്തില്ല.
ഉഭയകക്ഷി ചർച്ചകൾ ഉടൻ തുടങ്ങാനും മുന്നണി യോഗത്തിൽ തീരുമാനമായി. ഇതിന്റെ ഭാഗമായി എൽ ഡി എഫ് യോഗത്തിന് പിന്നാലെ സി പി എം, സി പി ഐ സംസ്ഥാന സെക്രട്ടറിമാർ കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗവുമായി ചർച്ച നടത്തി. എ വിജയരാഘവൻ, കാനം രാജേന്ദ്രൻ, ജോസ് കെ മാണി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും പാണക്കാട്ടേക്ക് പോയതിന്റെ രാഷ്ട്രീയ സന്ദേശം കൃത്യമാണെന്നും മതമൗലികവാദികളുമായുളള കൂട്ടുകെട്ട് വിപുലീകരിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യമെന്നും മുന്നണി കൺവീനർ എ വിജയരാഘവൻ യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് പറഞ്ഞു. ഈ നിലയിലേക്ക് കോൺഗ്രസ് നേതൃത്വം ചുരുങ്ങി പോയിരിക്കുന്നു. നാടിന് വേണ്ടത് വികസന കാഴ്ചപ്പാടും നവോത്ഥാന മൂല്യങ്ങളും പരിരക്ഷയുമാണെന്നും വിജയരാഘവൻ പറഞ്ഞു.
താമര ചിഹ്നത്തിൽ വോട്ട് ചെയ്യാൻ യാതൊരു മടിയുമില്ലാത്ത അണികളെ സൃഷ്ടിച്ചതാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന്റെ ഏറ്റവും വലിയ മികവായി അവർ കാണുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ തുടർച്ചയാണ് അവർ ആഗ്രഹിക്കുന്നത്. മുസ്ലിം മത മൗലികവാദികളുമായുളള ബന്ധം കൂടുതൽ ദൃഢമാക്കണമെന്നും യു ഡി എഫ് ആഗ്രഹിക്കുന്നു. യു ഡി എഫിനെ നിയന്ത്രിക്കുന്നത് ലീഗാണെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.
രാജ്യത്തുണ്ടാകുന്ന വില വർദ്ധനവ് ആശങ്ക സൃഷ്ടിക്കുന്നു. ഒരു കാരണവുമില്ലാതെയാണ് പെട്രോളിനും ഡീസലിനും വിലവർദ്ധിപ്പിക്കുന്നത്. വർഗീയവത്ക്കരണത്തിന് മുൻഗണനയെന്ന ബി ജെ പിയുടെ സമീപനത്തിന് വ്യത്യസ്തമായതാണ് കേരളത്തിലെ ഇടതുമുന്നണിയും സർക്കാരും. ഗൗരവമേറിയ വിഷയങ്ങളെ കാണാതെയാണ് യു ഡി എഫ് നിലപാടുകൾ സ്വീകരിക്കുന്നത്. ഒരു തരം രാഷ്ട്രീയ ദിശാദാരിദ്ര്യമാണ് യു ഡി എഫിനെ ബാധിച്ചിട്ടുളളതെന്നും അദ്ദേഹം വ്യക്തമാക്കി.