തിരുവനന്തപുരം: പിൻവാതിൽ നിയമനവിവാദങ്ങൾ ഉയർത്തിക്കാട്ടി സെക്രട്ടറിയേറ്റിന് മുന്നിൽ സമരം തുടരുന്ന ഉദ്യോഗാർത്ഥികൾക്ക് ഐക്യദാർഢ്യം അറിയിച്ച് നിരാഹാരസമരം നടത്തുന്ന യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് ദേഹാസ്വാസ്ഥ്യം. ഒമ്പത് ദിവസമായി നിരാഹാരസമരം തുടരുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ഷാഫി പറമ്പിലിനും വൈസ് പ്രസിഡന്റ് ശബരീനാഥനും രണ്ട് ദിവസമായി കടുത്ത ദേഹാസ്വാസ്ഥ്യമുണ്ടെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പറയുന്നു. ദിനംപ്രതി ഇവരുടെ സ്ഥിതി മോശമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇരുവരേയും ആശുപത്രിയിലേക്ക് ഉടൻ മാറ്റിയേക്കുമെന്നാണ് സൂചന.
ഷാഫി പറമ്പിലിനേയും ശബരീനാഥനേയും ആശുപത്രിയിലേക്ക് മാറ്റിയതിന്ശേഷം യൂത്ത് കോൺഗ്രസ് സമരം അവസാനിപ്പിക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ കോൺഗ്രസിൽ ഉന്നതതല ചർച്ചകൾ നടക്കുകയാണ്. ഷാഫിയ്ക്കും ശബരീനാഥനും പകരമായി മറ്റ് രണ്ട് പേരെ നിരാഹാരസമരത്തിന് നിയോഗിച്ചേക്കുമെന്നാണ് സൂചന. എന്നാൽ സർക്കാരുമായി ചർച്ച നടത്തിയതിനുശേഷം യൂത്ത് കോൺഗ്രസ് സമരം അവസാനിപ്പിക്കാൻ സാദ്ധ്യതയുണ്ടെന്നും വിവരമുണ്ട്.
ഇക്കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിനായി ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഉൾപ്പടെയുളളവർ സമരപന്തലിൽ ചർച്ച തുടരുകയാണ്. നാളെ രാഹുൽഗാന്ധി തലസ്ഥാനത്ത് എത്തിയതിന് ശേഷം ഇരുവരും ആശുപത്രിയിലേക്ക് മാറിയാൽ മതിയെന്നും ചില നേതാക്കൾക്ക് അഭിപ്രായമുണ്ട്.